സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ വന്ദേമാതരം ആലപിക്കില്ല

തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ നിന്നും വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍. ദേശീയഗാനം മാത്രമാണ് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി ദേശീയ പതാക ഉയര്‍ത്തി സല്യൂട്ട് സ്വീകരിച്ച ശേഷം ദേശീയ ഗാനം ആലപിക്കും. പിന്നീട് ഗാർഡ് ഓഫ് ഓണർ സ്വീകരിക്കുകയും സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യും. വന്ദേമാതരം ആലപിച്ചില്ലെങ്കില്‍ നിയമ നടപടി ഉണ്ടാകുമെന്ന് കോണ്‍ഗ്രസില്‍ ആശങ്ക ഉണ്ടായിരുന്നു. വന്ദേമാതരം പൂര്‍ണമായി ആലപിക്കാനാണ് ചീഫ് സെക്രട്ടറി തദ്ദേശ സെക്രട്ടറിക്ക് നല്‍കിയ നിര്‍ദ്ദേശം. ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതുവരെ പിന്‍വലിച്ചിരുന്നില്ല. കേന്ദ്ര സാംസ്‌കാരിക മന്ത്രാലയത്തിന്റെ സര്‍ക്കുലര്‍ അടിസ്ഥാനമാക്കിയായിരുന്നു ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. എന്നാല്‍ വന്ദേമാതരം പൂര്‍ണമായി ആലപിക്കേണ്ടെന്ന നിലപാടിലായിരുന്നു മന്ത്രിമാര്‍. ദേശഭക്തിഗാനമായി ഉയര്‍ത്തപ്പെട്ട വന്ദേമാതരം പൂര്‍ണ്ണമായും ആലഭിച്ചില്ലെങ്കില്‍ നിയമപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന ആശങ്കയും സര്‍ക്കാരിന് മുന്നിലുണ്ടായിരുന്നു.
അതേസമയം സ്വാതന്ത്ര്യ ദിനത്തില്‍ വന്ദേമാതരം ആലപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി കഴിഞ്ഞദിവസം നിര്‍ദേശിച്ചിരുന്നു. തമിഴ്നാട്ടിലെ മൂന്ന് ബെഞ്ചുകള്‍ക്കും കീഴ്ക്കോടതികള്‍ക്കും ആണ് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സര്‍ക്കുലര്‍ നല്‍കിയത്. ആദ്യം വന്ദേമാതരം ആലപിക്കണം, തുടര്‍ന്ന് പതാക ഉയര്‍ത്തണം. ദേശീയ ഗാനത്തോടെ ചടങ്ങ് അവസാനിപ്പിക്കണമെന്നും ഹൈക്കോടതി രജിസ്ട്രി നല്‍കിയ സര്‍ക്കുലറിലുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ സര്‍ക്കുലര്‍ പാലിച്ചാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി. രജിസ്ട്രിയുടെ സര്‍ക്കുലര്‍ തമിഴ്നാട് സര്‍ക്കാരിന്റെ നയത്തിന് വിരുദ്ധമാണ്. ഔദ്യോഗിക ചടങ്ങുകളില്‍ തമിഴ് തായ് വാഴ്ത്ത് ആദ്യം പാടണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ നയം.
