ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തി

0
BHUKAMBAM

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ വന്‍ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ചെയോടെയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഇന്തോനേഷ്യന്‍ സമയം 5:58-ന്, 10 കിലോമീറ്റര്‍ ആഴത്തില്‍ ഇന്തോനേഷ്യയിലെ ഫ്‌ലോറസ് മേഖലയിലാണ് ഭൂചലനമുണ്ടായതെന്നാണ് വിവരം. ഈസ്റ്റ് നുസ തെങ്ഗാര പ്രവിശ്യയിലെ എന്‍ഡെ നഗരത്തിന് വടക്കുപടിഞ്ഞാറായി 68 കിലോമീറ്റര്‍ (42 മൈല്‍) അകലെയായിരുന്നു ഉപരിതലത്തോട് ചേര്‍ന്നുള്ള ഈ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്ന് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഭൂചലനത്തിന് പിന്നാലെ പ്രദേശത്ത് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. 6.1 തീവ്രത രേഖപ്പെടുത്തിയ ചലനം അടക്കം രണ്ട് തുടര്‍ ചലനങ്ങളും ഉണ്ടായി. കെട്ടിടങ്ങള്‍ ഭൂചലനത്തില്‍ കുലുങ്ങുന്നതും ജനങ്ങള്‍ പരിഭ്രാന്തരാകുന്നതുമായ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. എന്നാല്‍ നിലവില്‍ നാശ നഷ്ടങ്ങള്‍ എത്ര എന്ന കണക്ക് പുറത്ത് വിട്ടിട്ടില്ല. ആള്‍ നാശമോ പരിക്കുകളോ റിപ്പോര്‍ട്ട് ചെയ്തിട്ടുമില്ല.

ഇന്തോനേഷ്യയുടെ കാലാവസ്ഥാ-ഭൗതികശാസ്ത്ര ഏജന്‍സി (ബിഎംകെജി) സുനാമി മുന്നറിയിപ്പ് നല്‍കുകയും, തീരപ്രദേശങ്ങളില്‍ നിന്നും നദീതീരങ്ങളില്‍ നിന്നും അകന്നുനില്‍ക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. 0.5 മീറ്റര്‍ മുതല്‍ 1.6 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാല്‍ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പുണ്ട്. ഭൂകമ്പ ബാധിത പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു വരികയാണ്. 7,000ത്തിലധികം ദ്വീപുകളുള്ള വിശാലമായ ദ്വീപസമൂഹമായ ഇന്തോനേഷ്യ, പസഫിക് മേഖലയിലെ അഗ്‌നിപര്‍വ്വതങ്ങളുടെയും ഭൗമപിളര്‍പ്പുകളുടെയും  നിരയായ ‘റിംഗ് ഓഫ് ഫയറി’ല്‍ സ്ഥിതി ചെയ്യുന്നതിനാല്‍ ഭൂകമ്പങ്ങള്‍ക്കും അഗ്‌നിപര്‍വ്വത പ്രവര്‍ത്തനങ്ങള്‍ക്കും സാധ്യതയുള്ള പ്രദേശമാണ്. അതേസമയം, കടലിനടിയിലുണ്ടായ ഈ ഭൂകമ്പം മൂലം ഓസ്ട്രേലിയന്‍ പ്രധാന ഭൂപ്രദേശത്തോ ദ്വീപുകളിലോ മറ്റ് പ്രദേശങ്ങളിലോ സുനാമി ഭീഷണിയില്ലെന്ന് ഓസ്ട്രേലിയയുടെ സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *