അപകടം പതിയിരിക്കുന്ന പെരുമ്പാവൂരിലെ പൂപ്പാനിപ്പാലം

കൊച്ചി/ പെരുമ്പാവൂർ: പൂപ്പാനി തൊടാപ്പറമ്പിനടുത്തുള്ള എം.ഇ.ടി. ജംഗ്‌ഷനു സമീപത്തെ ഇടുങ്ങിയ പാലത്തിലൂടെയുള്ള വാഹനയാത്രക്കാർ ശ്രദ്ധിക്കുക. ബലക്ഷയം വന്ന പാലവും കൈവരികളുമാണ്. ചെറിയൊരു അശ്രദ്ധ മതി അപകടമുണ്ടാകാൻ. പത്തടിയിലേറെ താഴ്ചയുള്ള തോടാണ് താഴെ. പെരുമ്പാവൂരിൽ നിന്നും അയ്മുറിക്കവലയിലേയ്ക്കുള്ള പ്രധാന റോഡ് വീതികൂട്ടി ടാറിംഗ് പൂർത്തിയാക്കിയതോടെ അമിതവേഗത്തിലാണ് ഇതിലൂടെ വാഹനങ്ങൾ കടന്നുപോകുന്നത്. ഒരേസമയം രണ്ടു വലിയവാഹനങ്ങൾക്ക് കടന്നു പോകാനുള്ള വീതിയില്ലാത്ത പാലത്തിലൂടെയുള്ള യാത്രം ഒട്ടും സുരക്ഷിതമല്ലാതായിത്തീർന്നിരിക്കുന്നു. പതിറ്റാണ്ടുകളുടെ പഴക്കമുള്ള പാലം പൊളിച്ചു നീക്കി റോഡിന് ആനുപാതികമായി വീതികൂട്ടി പുതുക്കിപ്പണിയണമെന്ന ആവശ്യത്തിനും അത്രതന്നെ പഴക്കമുണ്ട്.
മഴക്കാലമായാൽ തോടുനിറഞ്ഞ് വെള്ളമൊഴുകുന്നയിടമാണ്. രാത്രികാലങ്ങളിൽ ആണ് അപകടങ്ങൾ ഏറെയും ഉണ്ടാകുന്നത്. വാഹനഗതാഗത നിരീക്ഷണത്തിനായി ഒരു ക്യാമറ എം.ഇ.ടി. ജംഗ്‌ഷനിൽ ഈയടുത്തകാലത്തായി സ്ഥാപിക്കുകയുണ്ടായി. പെരുമ്പാവൂർ, കോടനാട് പൊലീസ് സ്റ്റേഷനുകളുടെ അതിർത്തികളാണ് പാലത്തിന്റെ അപ്പുറവും ഇപ്പുറവും. ചൊവ്വാഴ്ച പുലർച്ചെയും ഇവിടെ ഒരു ഭാരവാഹനം അപകടത്തിൽപ്പെട്ടു.
