“SFI ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കൾ ടിവിയിലും ” : പിജെ കുര്യൻ

പത്തനംതിട്ട : യൂത്ത് കോൺഗ്രസിനെ വിമർശിച്ചും എസ്എഫ്ഐയെ പുകഴ്ത്തിയും മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യൻ. സർവകലാശാല സമരങ്ങളിൽ ഉൾപ്പെടെ എസ്എഫ്ഐ ക്ഷുഭിത യൗവനത്തെ കൂടെ നിർത്തുന്നു. യൂത്ത് കോൺഗ്രസ് നേതാക്കളെ ടിവിയിൽ കാണാമെന്നും വിമർശനം. താൻ പറഞ്ഞത് കേൾക്കാതിരുന്നതിനാൽ പത്തനംതിട്ടയിലെ അഞ്ച് സീറ്റും നഷ്ടമായെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി. “ഒരു മണ്ഡലത്തിൽ നേരിട്ടിറങ്ങി 25 ചെറുപ്പക്കാരെ കൂട്ടാൻ കഴിഞ്ഞില്ലെങ്കിൽ കാര്യമില്ല “, രാഹുൽ മാങ്കൂട്ട0 ,കെപിസിസി അധ്യക്ഷൻ, യുഡിഎഫ് കൺവീനർ തുടങ്ങിയവർ വേദിയിലിരിക്കെയാണ് കുര്യൻ്റെ വിമർശനം.എതിർ പ്രചാരണങ്ങൾക്കിടയിലും സിപിഎം സംഘടന സംവിധാനം ശക്തമാണ്. ജില്ലയിൽ ആരോടും ആലോചിക്കാതെയാണ് സ്ഥാനാർഥി നിർണയം നടത്തിയെന്നും പിജെ കുര്യൻ കുറ്റപ്പെടുത്തി.അടൂർ പ്രകാശ് ഉൾപ്പടെ അന്നത്തെ കെപിസിസി നേതൃത്വം തൻ്റെ നിർദേശം അംഗീകരിച്ചില്ലെന്ന് പിജെ കുര്യൻ പറഞ്ഞു. ഇത്തവണ സ്ഥാനാർത്ഥിയെ അടിച്ചേൽപിച്ചാൽ അപകടം ഉണ്ടാകും.
യൂത്ത് കോൺഗ്രസിനെതിരായ വിമർശനത്തിന് അതേ വേദിയിൽ പിജെ കുര്യന് മറുപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എത്തി. വിമർശനങ്ങളെ ശിരസാ വഹിക്കുന്നുവെന്ന് രാഹുൽ പറഞ്ഞു. കുടുംബസംഗമങ്ങളിൽ യൂത്ത് കോൺഗ്രസുകാർ കുറവായിരിക്കാം. പക്ഷേ ആ കുറവ് തെരുവിലെ സമരങ്ങളിൽ ഇല്ലെന്ന് രാഹുൽ മറുപടി നൽകി. പിജെ കുര്യൻ വിമർശനം ഉന്നയിക്കുമ്പോൾ തന്നെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ സമരരംഗത്ത് പോലീസ് മർദ്ദനമേറ്റ് വാങ്ങുകയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.