കേന്ദ്രത്തിനെതിരെ മുദ്രാവാക്യം: ഒരാളെ നാടുകടത്താനാവില്ല: ബോംബെ ഹൈക്കോടതി

0
MUMBAI HIGH COURT

മുംബൈ: കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങളെ എതിര്‍ക്കുന്നതിന്റെയോ സര്‍ക്കാരിനെതിരെ മുദ്രാവാക്യം വിളിക്കുന്നതിന്റെയോ പേരില്‍ ഒരു പൗരനെ നാടുകടത്താന്‍ കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി . സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്ഡിപിഐ) ജനറല്‍ സെക്രട്ടറി സയീദ് അഹമ്മദ് അബ്ദുള്‍ വാഹിദ് ചൗധരിക്കെതിരായ നാടുകടത്തല്‍ ഉത്തരവ് റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് മാധവ് ജാംദാര്‍ അതിശക്തമായ നിരീക്ഷണങ്ങള്‍ നടത്തിയത്.പൗരന്മാരെ ഇന്ത്യന്‍ സര്‍ക്കാരിന്റെ അടിമകളാക്കുകയാണോ എന്ന് കോടതി ചോദിച്ചു. പ്രതിഷേധിക്കാനും വിയോജിപ്പുകള്‍ രേഖപ്പെടുത്താനുമുള്ള അവകാശം പൗരന്മാരുടെ മൗലികാവകാശമാണെന്ന് കോടതി ഓര്‍മിപ്പിച്ചു. ബിജെപി സര്‍ക്കാര്‍ മുര്‍ദാബാദ്, അമിത് ഷാ മുര്‍ദാബാദ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ വിളിച്ചതിന്റെ പേരില്‍ എങ്ങനെയാണ് നാടുകടത്തല്‍ ഉത്തരവ് പുറപ്പെടുവിക്കുകയെന്ന് കോടതി ആരാഞ്ഞു. ഇത്തരം പ്രതിഷേധങ്ങള്‍ നാടുകടത്താനുള്ള കാരണമല്ലെന്നും കോടതി പറഞ്ഞു.

പൊലീസ് സേന മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ സേവകരല്ലെന്നും മറിച്ച് അവര്‍ പൊതുസേവകരാണെന്നും കോടതി പറഞ്ഞു. നിയമവിരുദ്ധമായ ഉത്തരവുകള്‍ പുറപ്പെടുവിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ പിഴ ചുമത്തുമെന്നും ജസ്റ്റിസ് ജാംദാര്‍ മുന്നറിയിപ്പ് നല്‍കി. പൗരത്വ നിയമഭേദഗതിക്കെതിരെയും ഗ്യാന്‍വാപി തര്‍ക്കവിഷയത്തിലും പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചതിന്റെ പേരില്‍ അഞ്ച് എഫ്ഐആറുകള്‍ ചൂണ്ടിക്കാട്ടിയാണ് സയീദ് അഹമ്മദിനെ ഒരു വര്‍ഷത്തേക്ക് നാടുകടത്താന്‍ മുംബൈ പൊലീസ് ഉത്തരവിട്ടിരുന്നത്. ഭരണഘടനയുടെ 19, 21 അനുച്ഛേദങ്ങള്‍ പ്രകാരം പൗരന്മാര്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യത്തിനും അന്തസ്സോടെ ജീവിക്കാനും അവകാശമുണ്ടെന്നും, സര്‍ക്കാരിനെ എതിര്‍ക്കുന്നത് നാടുകടത്താനുള്ള അടിസ്ഥാനമല്ലെന്നും ചൂണ്ടിക്കാട്ടി കോടതി ഈ ഉത്തരവ് റദ്ദാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *