വന്ദേഭാരത് മാതൃകയില്‍ ട്രെയിനുകള്‍ മാറും

0
SLEEPER VANDHE

തിരുവനന്തപുരം: വന്ദേഭാരത് മാതൃകയില്‍ രണ്ടറ്റത്തും എന്‍ജിനുകളുള്ള ട്രെയിനുകളിലേക്ക് മാറാന്‍ ഇന്ത്യന്‍ റെയില്‍വേ. വന്ദേഭാരത് കൂടാതെ, മുന്നിലും പിന്നിലും എന്‍ജിനുകളുള്ള അമൃത്ഭാരത് ട്രെയിനുകളും വരുംവര്‍ഷങ്ങളില്‍ കൂടുതലായി പുറത്തിറക്കും. റെയില്‍വേ ബോര്‍ഡില്‍ ചേര്‍ന്ന വിവിധ സോണുകളിലെ പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരുടെ യോഗത്തിലാണ് നിര്‍ദേശങ്ങള്‍ ചര്‍ച്ചയായത്.

റെയില്‍വേ ബോര്‍ഡ് ഈ ശുപാര്‍ശകള്‍ക്ക് അനുമതി നല്‍കുന്നതനുസരിച്ചാകും നടപടികള്‍. സ്റ്റെയിന്‍ലെസ് സ്റ്റീല്‍ റെയില്‍ കോച്ചുകളുടെ (എല്‍എച്ച്ബി) ഉല്‍പാദനം ഘട്ടംഘട്ടമായി നിര്‍ത്താനാണ് ആലോചന. പകരം വന്ദേഭാരത്, അമൃത്ഭാരത് പോലെ ഇരുവശത്തും എന്‍ജിനുകളുള്ള ട്രെയിന്‍ സെറ്റുകളായിരിക്കും ഭാവിയില്‍ ദീര്‍ഘദൂര സര്‍വീസുകളിലുണ്ടാകുക.

2027-28 കാലയളവിനുള്ളില്‍ പഴയ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി (ഐസിഎഫ്) നിര്‍മിത പരമ്പരാഗത കോച്ചുകള്‍ പൂര്‍ണമായും എല്‍എച്ച്ബി ആക്കി മാറ്റും. അമൃത്ഭാരത് ട്രെയിനുകളുടെ എസി കോച്ചുകള്‍ കൂടിയുള്ള പുതിയ മൂന്നാം പതിപ്പായിരിക്കും വ്യാപിപ്പിക്കുക. എല്‍എച്ച്ബി കോച്ചുകളുള്ള ട്രെയിനുകളിലും ഇരുവശത്തും എന്‍ജിന്‍ ഘടിപ്പിക്കാന്‍ പദ്ധതിയുണ്ട്.

പുഷ്പുള്‍ മാതൃകയില്‍ ട്രെയിനോടിച്ചാല്‍ യാഡുകളില്‍ എന്‍ജിന്‍ ദിശ മാറ്റുന്നതുള്‍പ്പെടെ ഒഴിവാകുന്നത് സര്‍വീസ് കാര്യക്ഷമത വര്‍ധിപ്പിക്കും. 22 കോച്ചുകളുള്ള ഫിക്‌സ്ഡ് ഫോര്‍മേഷനിലുള്ള ട്രെയിനുകള്‍ പെട്ടെന്ന് വേഗം കൈവരിക്കുന്നതോടൊപ്പം കൂടുതല്‍ സുരക്ഷിതമാണ്. കോച്ചുകള്‍ കൂട്ടാന്‍ കഴിയില്ലെന്നതാണ് പോരായ്മ. വന്ദേഭാരത് ചെയര്‍കാര്‍ കോച്ചുകളുടെ ഡിസൈനില്‍ മാറ്റംവരുത്താനും എക്‌സിക്യൂട്ടീവ് ക്ലാസില്‍ സീറ്റുകള്‍ തിരിക്കാനുള്ള സൗകര്യം ഒഴിവാക്കാനും നിര്‍ദേശമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *