നിയമന വിവാദം: മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടു ,കെ ബി പ്രദീപ് രാജിവെച്ചു

തിരുവനന്തപുരം: ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിതനായ കെ ബി പ്രദീപ് രാജിവെച്ചു. കെ ബി പ്രദീപിനോട് രാജിവെയ്ക്കാൻ മുഖ്യമന്ത്രി വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു. സ്മാര്‍ട്ട് ക്രിയേഷന്‍സ് അഭിഭാഷകനായിരുന്ന കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. പ്രദീപിൻ്റെ രാഷ്ട്രീയ പശ്ചാത്തലം പോലും പരിഗണിക്കാതെയാണ് നിയമനമെന്ന വിമർശനവും ഉയർന്നിരുന്നു. തീരുമാനം മുഖ്യമന്ത്രി വി ഡി സതീശന്റേതാണെന്നും മുഖ്യമന്ത്രിയുടെ വിവേചനാധികാരമാണെന്നും കെ മുരളീധരൻ വിഷത്തിൽ പ്രതികരിച്ചിരുന്നു. താന്‍ വിഷയത്തില്‍ ഇടപെടില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നും കെ മുരളീധരൻ പറഞ്ഞിരുന്നു.
സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിനുണ്ടായിരുന്നുള്ളു. ഈ സാഹചര്യത്തിലാണ് സ്പെഷ്യൽ പ്ലീഡറുടെ തസ്തിക ഉണ്ടാക്കി കെ ബി പ്രദീപിന് നിയമനം നൽകിയത്. ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻ്റെ അഭിഭാഷകൻ കെ ബി പ്രദീപിനെ ദേവസ്വം വകുപ്പിന്റെ പ്രത്യേക അഭിഭാഷകനായി നിയമിച്ച സർക്കാർ നീക്കം വിവാദം സൃഷ്ടിച്ചിരുന്നു. സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകി പ്രദീപിനെ നിയമിച്ച തീരുമാനം സംശയാസ്ൾപദമാണെന്ന ആക്ഷേപം ഉയർന്നിരുന്നു. ശബരിമല സ്വർണ്ണക്കവർച്ചയിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹൈക്കോടതിയിൽ ഹാജരായത് കെ ബി പ്രദീപായിരുന്നു. ശബരിമല സ്‌പെഷൽ കമ്മീഷണറുടെ റിപ്പോർട്ടിന്മേൽ ദേവസ്വം ബെഞ്ച് സ്വമേധയാ സ്വീകരിച്ച ഹർജിയിലായിരുന്നു പ്രദീപ് സ്മാർട്ട് ക്രിയേഷൻസിന് വേണ്ടി ഹാജരായത്. അന്വേഷണത്തിന് എസ്‌ഐടിയെ നിയോഗിച്ചതോടെ ഹർജിയിൽ നിന്ന് സ്മാർട്ട് ക്രിയേഷൻസിനെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും അഭിഭാഷകനെയും ഹൈക്കോടതി ഒഴിവാക്കുകയായിരുന്നു. എസ്‌ഐടിയുടെ രേഖകൾ സ്മാർട്ട് ക്രിയേഷൻസിനും അഭിഭാഷകനും ലഭിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഹൈക്കോടതിയുടെ ഈ നടപടി. തുടർന്ന് ദേവസ്വം വകുപ്പിന്റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും അഭിഭാഷകരെ മാത്രം ഉൾപ്പെടുത്തി പുതിയ ഹർജി ദേവസ്വം ബെഞ്ച് ഫയലിൽ സ്വീകരിക്കുകയായിരുന്നു.
