ഓപ്പറേഷൻ തൂഫാൻ. ഗഞ്ചാവ് വിൽപ്പനക്കാരനെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി.

ആലപ്പുഴ: കായംകുളം പോലീസ് സ്‌റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയായ കായംകുളം വില്ലേജിൽ ചേരാവള്ളി മുറിയിൽ മുല്ലശ്ശേരിൽ വീട്ടിൽ അബ്ദുൾ സലാം മകൻ മാങ്ങാണ്ടി ഷെമീർ എന്ന് വിളിക്കുന്ന ഷെമീർ( 40) നെ ആണ് കാപ്പാ നിയമപ്രകാരം ആലപ്പുഴ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് പ്രകാരം അറസ്റ്റ് ചെയ്ത് ആറ് മാസക്കാലത്തേക്ക് കരുതൽ തടങ്കലിലാക്കിയത്. കായംകുളം, നൂറനാട് പോലീസ് സ്റ്റേഷൻ പരിധികളിൽ നരഹത്യാശ്രമം, മയക്കുമരുന്ന് വിൽപ്പന, അടിപിടി, ദേഹോപദ്രവം ഏൽപ്പിക്കൽ, സ്ത്രീകളെ മാനഹാനി പ്പെടുത്തൽ , അതിക്രമിച്ച് കയറൽ, കാപ്പാ നിയമ ലംഘനം മുതലായ കേസുകളിൽ പ്രതിയാണ് മാങ്ങാണ്ടി ഷെമീർ. മൂന്ന് തവണ നാടുകടത്തൽ ഉൾപ്പെടെ നാലു തവണ മാങ്ങാണ്ടി ഷെമീറിനെതിരെ മുമ്പ് കാപ്പാ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്.
ആലപ്പുഴ ജില്ലയുടെ തെക്കൻ മേഖലകളിൽ വിപണനത്തിനായി ഗഞ്ചാവ് എത്തിച്ചു നൽകുന്നതിലെ പ്രധാന കണ്ണിയായ മാങ്ങാണ്ടി ഷെമീറിനെ 2025 ജൂൺ മാസത്തിൽ ഇയാൾ താമസിക്കുന്ന വീടിന് സമീപത്ത് നിന്ന് ഒന്നര കിലോ ഗഞ്ചാവ് പിടികൂടിയ കേസിൽ കായംകുളം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മയക്കുമരുന്ന് വിപണനത്തിനെതിരെയും , ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിന്റെയും ഭാഗമായി സാമൂഹിക വിരുദ്ധർക്കെതിരെ കാപ്പാ ഉൾപ്പെടെയുള്ള നടപടികൾ ഊർജ്ജിതമായി നടപ്പിലാക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
