കാന്തപുരത്തിന്റെ സ്ത്രീവിരുദ്ധ പരാമർശം തള്ളി : മുഖ്യമന്ത്രി
തിരുവനന്തപുരം: സ്ത്രീകൾ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിനെതിരെ കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ നടത്തിയ യാഥാസ്ഥിതിക പരാമർശങ്ങളെ ചരിത്രപരമായ വസ്തുതകൾ നിരത്തി തള്ളി മുഖ്യമന്ത്രി വിഡി സതീശൻ. കാന്തപുരത്തിന്റെ നിലപാടുകളോട് ഒരു തരത്തിലും യോജിക്കാൻ കഴിയില്ലെന്നും, പത്തൊൻപതാം നൂറ്റാണ്ടിൽ പറയേണ്ട കാര്യങ്ങളാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പറയുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു. സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് നാശത്തിന് കാരണമാകുമെന്നും അവർ വീടുകളിൽ മാത്രം ഒതുങ്ങേണ്ടവരാണെന്നുമുള്ള വാദം ഇസ്ലാമിക ചരിത്രത്തിന് തന്നെ കടകവിരുദ്ധമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.സ്ത്രീകൾക്ക് തുല്യനീതിയും പൂർണ്ണ പങ്കാളിത്തവും ഉറപ്പാക്കുന്ന ഒരു പുരോഗമന സമൂഹത്തിൽ അവരെ പൊതുജീവിതത്തിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുന്നത് തികച്ചും അപലപനീയമാണ്.
ഇസ്ലാമിക ചരിത്രത്തെ വളച്ചൊടിച്ചാണ് കാന്തപുരം സംസാരിച്ചതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ അക്കാലത്തെ വലിയൊരു ബിസിനസുകാരിയായിരുന്നുവെന്നത് ഏവർക്കും അറിയാവുന്ന ചരിത്രമാണ്. മറ്റൊരു ഭാര്യയായ അയിഷ യുദ്ധരംഗത്ത് പട നയിച്ച സർവ്വസൈന്യാധിപയായിരുന്നു. ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള ബിൽകിസ് രാജ്ഞി നാടുഭരിച്ച ഭരണാധികാരിയായിരുന്നു. ഇത്തരത്തിൽ ഭരണനേതൃത്വത്തിലും വിപണിയിലും യുദ്ധരംഗത്തും സ്ത്രീകൾ അടയാളപ്പെടുത്തിയ ചരിത്രത്തെ വികലമാക്കാൻ ആർക്കും കഴിയില്ല.
ഖലീഫാ ഉമറിന്റെ ഭരണകാലത്ത് അദ്ദേഹം മഹർ കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ രാജസദസ്സിൽ വെച്ച് ഒരു സാധാരണ സ്ത്രീയാണ് അതിനെ ചോദ്യം ചെയ്തത്. ആ സദസ്സിൽ വെച്ച് തന്നെ സ്ത്രീ പറഞ്ഞതാണ് ശരിയെന്ന് അംഗീകരിക്കാൻ ഖലീഫ തയ്യാറായ ചരിത്രമുണ്ട്. രാജസദസ്സുകളിൽ പോലും സ്ത്രീകൾ കൃത്യമായി നിലപാടുകൾ അറിയിച്ചിരുന്ന പാരമ്പര്യമുള്ളപ്പോൾ സ്ത്രീകളെ വീടിന്റെ നാലുചുമരുകൾക്കുള്ളിൽ തളച്ചിടണമെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സ്ത്രീവിരുദ്ധമായ യാതൊരു നിലപാടുകൾക്കും കേരളത്തിന്റെ മണ്ണിൽ സ്വീകാര്യത ലഭിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകൾ സമൂഹത്തിന്റെ എല്ലാ മേഖലകളിലും പൂർണ്ണമായി പങ്കെടുത്ത് ജീവിതത്തിന്റെ മുഖ്യധാരയിൽ ജീവിക്കേണ്ടവരാണെന്ന പുരോഗമനപരമായ കാഴ്ചപ്പാടാണ് സർക്കാരിനും സമൂഹത്തിനുമുള്ളത്. അക്കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയോ സംശയമോ ഉണ്ടാകേണ്ട കാര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
