നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയെ കാപ്പാ നിയമപ്രകാരം നാടു കടത്തി
ആലപ്പുഴ : കായംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ആഞ്ഞിലിമൂട്ടിൽ കിഴക്കതിൽ വീട്ടിൽ നിന്നും പെരിങ്ങാല വില്ലേജിൽ മരുതറ പടീറ്റതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന അൻവർഷായെ (26) ആണ് ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ അധികാരപരിധിയിൽ ആറു മാസക്കാലത്തേക്ക് പ്രവേശിക്കുന്നത് തടഞ്ഞു കൊണ്ട് എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസിൻ്റെ കാപ്പാ നിയമ പ്രകാരമുള്ള ഉത്തരവിന്റെയടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിൽ നിന്നും നാടു കടത്തിയത്. കായംകുളം പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ഇയാൾ കായംകുളം, അമ്പലപ്പുഴ, കനകക്കുന്ന്, കരീലക്കുളങ്ങര തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധികളിൽ കുറ്റകരമായ നരഹത്യാ ശ്രമം, മോഷണം, പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമം മുതലായ കേസുകളിൽ പ്രതിയാണ്.
അടിപിടി, ഭീഷണിപ്പെടുത്തൽ, മോഷണം തുടങ്ങി സ്ഥലത്ത് നിരന്തരം സമാധാന ലംഘന പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്ന ആളായതിനാൽ ആലപ്പുഴ ജില്ലയിലെ സഞ്ചലനം നിരോധിക്കുന്നതിനായുള്ള ആലപ്പുഴ ജില്ലാ പോലീസ് മേധാവി എംപി മോഹനചന്ദ്രൻ ഐപിഎസിന്റെ ശുപാർശയിലാണ് ഇയാൾക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത്. സഞ്ചലന നിയന്ത്രണ ഉത്തരവ് കാലയളവിൽ ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ മുൻകൂർ അനുമതിയില്ലാതെ ആലപ്പുഴ ജില്ലയിൽ പ്രവേശിച്ചാൽ ഇയാൾക്കെതിരെ കാപ്പാ നിയമപ്രകാരം കൂടുതൽ ശക്തമായ നിയമ നടപടികൾ സ്വീകരിക്കുന്നതാണ്. സാമൂഹ്യ വിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും , ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നവർക്കെതിരെയും ശക്തമായ നടപടികൾ തുടരുമെന്ന് കായംകുളം പോലീസ് അറിയിച്ചു.
