സാഹിത്യവും സിനിമയും സ്മരണകളും പെയ്തിറങ്ങിയ ‘മഴയരങ്ങ് ‘

മുംബൈ: ഓർമകളിലും അനുഭവങ്ങളിലും പെയ്ത മഴ ഒരിക്കൽകൂടി നനയാനും സിനിമയിലും സാഹിത്യത്തിലും പെയ്ത മഴ അനുവാചകനിൽ സൃഷ്ട്ടിച്ച സൗന്ദര്യത്തെ അനുസ്മരിക്കാനുമായി ഒരുക്കിയ ‘മഴയരങ്ങി’നെ പരിപാടിയിൽ പങ്കുചേർന്നവർക്ക് ഹൃദ്യമായൊരു അനുഭൂതിയാക്കി, അണുശക്തിനഗർ -ട്രോംബെ ടൗൺഷിപ്പ് ഫൈൻ ആർട്സ് ക്ളബ്ബ് .
മഴയനുഭവങ്ങൾ പറഞ്ഞും മഴക്കവിത ചൊല്ലിയും പരിപാടി ഉദ്ഘാടനം ചെയ്തത് കവിയും ചിത്രകാരനുമായ ടി കെ മുരളീധരനായിരുന്നു. എഴുത്തുകാരൻ കണക്കൂർ ആർ സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി. ക്ലബ്ബ് വൈസ് പ്രസിഡണ്ട് ഡോ. ബിജു കേശവ്കുമാർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജോയിന്റ് സെക്രട്ടറി വിനോദ് ദിവാസൻ സ്വാഗതം പറഞ്ഞു.
ജ്യോതിലക്ഷ്മി നമ്പ്യാർ, ലിനോദ് വർഗ്ഗീസ്, സുരേഷ് നായർ, അമ്പിളി കൃഷ്ണകുമാർ, നോബിൾ ജേക്കബ്, കൃഷ്ണനുണ്ണി മായന്നൂർ, പ്രദോഷ്, ടിങ്കു കൃഷ്ണൻ, ശ്രീപ്രസാദ് വടക്കേപ്പാട്ട്, പ്രദീപ് ആർ, രമേശ് രാമകൃഷ്ണൻ, മായാദത്ത് എന്നിവർ പങ്കുവെച്ച മഴയനുഭവങ്ങൾ പലർക്കും ഗൃഹാതുരത്വം നിറഞ്ഞ അനുഭവമായി മാറി . മഴക്കവിതകളും മഴപ്പാട്ടുകളും അരങ്ങിനെ അവിസ്മരണയവുമാക്കി .