തൊഴിലുറപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം

ന്യുഡൽഹി: തൊഴിലുറപ്പുപദ്ധതികളുടെ നടത്തിപ്പിനും റേഷൻ വിതരണത്തിനും ഉൾപ്പെടെ മുഖം തിരിച്ചറിയൽ സംവിധാനം നടപ്പാക്കുമെന്ന് യുഐഡിഎഐ. പടിപടിയായി എല്ലാ സേവനങ്ങളിലും മുഖം തിരിച്ചറിയൽ ഏർപ്പെടുത്തുകയാണ് ഉദ്ദേശ്യം.ഇന്ത്യയിലെ ആധാർ പ്രവർത്തനം’ സംബന്ധിച്ച കാര്യങ്ങളിൽ പാർലമെൻ്റിൻ്റെ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി (പിഎസി) ഉന്നയിച്ച ചോദ്യങ്ങൾക്കാണ് യൂണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യയുടെ (യുഐഡിഎഐ) മറുപടി. അങ്കണവാടി ആനുകൂല്യങ്ങൾക്ക് മുഖം തിരിച്ചറിയൽ നടപ്പാക്കാൻ സർക്കാർ നിർദേശിച്ചിരുന്നു. ഇതാണ് റേഷൻകടകളിലേക്കും തൊഴിലുറപ്പുപദ്ധതിയിലേക്കും അടക്കം വ്യാപിപ്പിക്കുന്നത്.
യുഐഡിഎഐ ചെയർമാൻ നീൽകാന്ത് മിശ്ര, ഐടി സെക്രട്ടറി എസ്. കൃഷ്‌ണൻ എന്നിവരാണ് ഇക്കാര്യം അറിയിച്ചത്. ബയോമെട്രിക് വിവരം ഉറപ്പിക്കുന്നതിൽ പരാജയപ്പെടുന്നതിനാൽ വലിയൊരു വിഭാഗം ആധാർ ഉടമകൾക്ക് ആനുകൂല്യം നഷ്‌ടമാവുന്നതായി പരാതിയുണ്ടെന്ന് പിഎസി ചെയർമാൻ കെ.സി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. 2018-ലെ സുപ്രീംകോടതി വിധിപ്രകാരം ആധാർ നിർബന്ധമല്ല. ഈ സാഹചര്യത്തിൽ വിരലടയാളം കൃത്യമാവാത്തതിനാൽ ആനുകൂല്യം നഷ്‌ടപ്പെടുന്നത് എന്തുകൊണ്ടാണെന്ന് പിഎസി ചോദിച്ചു. യുഐഡിഎഐ ശേഖരിച്ച വിരലടയാളം പിന്നീട് യോജിക്കാത്തതിനാൽ റേഷൻ നൽകാത്ത സംഭവങ്ങളടക്കം റിപ്പോർട്ട്ചെയ്യപ്പെടുന്നതായി പിഎസിയിലെ ബിജെപി അംഗങ്ങളായ രവിശങ്കർ പ്രസാദും ചൂണ്ടിക്കാട്ടി.ആധാറിന് അപേക്ഷിക്കുന്ന വേളയിൽ ശേഖരിക്കുന്ന മുഖത്തിൻ്റെ ദൃശ്യം ആധാർ ഡേറ്റാ ശേഖരത്തിന്റെ ഭാഗമാക്കും. പിന്നീട് ആധാർ ഉടമ, സർക്കാർ സേവനങ്ങൾക്കോ ആനുകൂല്യങ്ങൾക്കോ അപേക്ഷിക്കുമ്പോഴും മറ്റെന്തെങ്കിലും ആവശ്യങ്ങൾക്ക് തിരിച്ചറിയൽരേഖയായി ആധാർ നൽകുമ്പോഴും വ്യക്തിയുടെ ആധികാരികത ഉറപ്പാക്കാൻ ആധാർ ഡേറ്റയിലെ വിവരങ്ങളുമായുള്ള സാദൃശ്യം ഡിജിറ്റൽ മാർഗങ്ങളിലൂടെ പരിശോധിക്കും.ആധാർ ദുരുപയോഗം തടയാൻ ഇതുവഴി കഴിയും ഡൽഹി സെക്രട്ടേറിയറ്റിൽ ഈ സംവിധാനമുണ്ട്. ഡിജി ആപ്പ് വഴി മുഖം തിരിച്ചറിയൽ സംവിധാനം വിമാനത്താവളങ്ങളിലുണ്ട്.