‘ഗുരു പൂർണിമ’ ദിനത്തിൽ പാദപൂജ :കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി

തിരുവനന്തപുരം :വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തില്‍ പ്രതികരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുട്ടികളെക്കൊണ്ട് കാലു കഴുകിക്കുന്നത് കേരളത്തിന്റെ സംസ്കാരമല്ലെന്നും വിഷയത്തില്‍ റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.കാസർഗോഡ് ബന്തടുക്ക സരസ്വതി വിദ്യാലയത്തില്‍ ‘ഗുരു പൂർണിമ’ ദിനത്തിൽ വിദ്യാർഥികളെക്കൊണ്ട് അധ്യാപകരുടെ പാദസേവ ചെയ്യിച്ച സംഭവം വിവാദമായതിന് പിന്നാലെ കണ്ണൂരിലും ഗുരുപൂജ നടന്നു. കണ്ണൂർ ശ്രീകണ്ഠപുരം വിവേകാനന്ദ വിദ്യാ പീഠത്തിലാണ് നടന്നത്.
പൂർവ അധ്യാപകന്റെ കാല്‍ നിലവിലെ അധ്യാപകർ കഴുകി. തുടർന്ന് വിദ്യാർഥികളെക്കൊണ്ട് പാദപൂജ ചെയ്യിച്ചുവെന്നാണ് പരാതി. ഗുരു പൂർണ്ണിമാഘോഷത്തിന്‍റെ പേരിലാണ് കുട്ടികളെ കൊണ്ട് വിരമിച്ച അധ്യാപകന്‍റെ പാദസേവ ചെയ്യിച്ചത്.
വിരമിച്ച അധ്യാപകൻ ബി. ശശിധരൻ മാസ്റ്ററെയാണ് കുട്ടികള്‍ പാദത്തില്‍ പൂക്കള്‍ അർപ്പിച്ച് പാദസേവ ചെയ്തത്. തുടർന്ന് ഗുരു പൂർണ്ണിമയുടെ ‘പ്രാധാന്യ’ത്തെക്കുറിച്ച് വിദ്യാർഥികള്‍ക്ക് ക്ലാസ് എടുക്കുകയും ചെയ്തതായാണ് റിപ്പോർട്ട് .
അതേ സമയം, സ്കൂള്‍ സമയമാറ്റത്തെ പറ്റിയുള്ള വിഷയത്തിലും മന്ത്രി പ്രതികരിച്ചു. കോടതിയുടെ നിലപാടാണ് താൻ പറഞ്ഞത്. കോടതിയില്‍ പറഞ്ഞതിന് അപ്പുറത്ത് താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും. ആരുമായും ചർച്ച നടത്താൻ താൻ തയ്യാറാണ്. സമയം അറിയിച്ചാല്‍ മതിയെന്നും മന്ത്രി പറഞ്ഞു