BJPഎം.എൽ.എയുടെ വിദ്വേഷ പ്രസംഗം : പ്രതിഷേധം ശക്തമാക്കി കൃസ്ത്യൻ സമൂഹം

നിയമസഭയിൽ വിഷയമുന്നയിക്കുമെന്ന് ജനപ്രതിനിധികളുടെ ഉറപ്പ്
മുംബൈ: ക്രിസ്ത്യൻ പുരോഹിതർക്കും പാസ്റ്റർമാർക്കുമെതിരെ വിദ്വേഷപരമായ പരാമർശങ്ങൾ നടത്തി , അക്രമത്തിന് ആഹ്വാനം ചെയ്‌ത ബി.ജെ.പി. എം.എൽ.എ. ഗോപിചന്ദ് പദൽക്കറിനെതിരെയുള്ള പ്രതിഷേധം ശക്തമാകുന്നു.
സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനയ്യായിരത്തിലധികം ക്രിസ്തുമത വിശ്വാസികൾ മുംബൈയിലെ ആസാദ് മൈതാനത്ത് ഇന്നലെ ഏകദിന പ്രതിഷേധം സംഘടിപ്പിച്ചു. ‘സകൽ ക്രിസ്തി സമാജ്’ എന്ന പേരിൽ, 20-ലധികം ക്രിസ്ത്യൻ സംഘടനകളുടെ പിന്തുണയോടെ നടന്ന പ്രതിഷേധ പ്രകടനത്തിൽ വിവിധ ക്രിസ്ത്യൻ സംഘടനകളുടെ പ്രതിനിധികളും പ്രമുഖ രാഷ്ട്രീയ നേതാക്കളും സാമൂഹ്യ പ്രവർത്തകരും പങ്കെടുത്തു.
മതപരിവർത്തനത്തിൽ ഏർപ്പെടുന്നുവെന്ന് സംശയിക്കുന്ന ക്രിസ്ത്യൻ പാസ്റ്റർമാരെ ആക്രമിക്കാൻ പണമിടപാടുകൾ വാഗ്ദാനം ചെയ്ത പദൽക്കറുടെ പ്രസ്താവനക്കെതിരെ പ്രതിഷേധക്കാർ അതിയായ രോഷം രേഖപ്പെടുത്തി. പദൽക്കറെ നിയമസഭയിൽ നിന്ന് അടിയന്തിരമായി പുറത്താക്കണമെന്നും, അദ്ദേഹത്തിനെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യണമെന്നും, സംസ്ഥാനത്ത് ക്രിസ്ത്യൻ സമൂഹത്തിനെതിരായ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ അടിയന്തര നടപടിയെടുക്കണമെന്നും സമരത്തിൽ ആവശ്യമുയർന്നു .
ക്രിസ്ത്യൻ സമൂഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോൺഗ്രസ് നേതാക്കളായ, വിജയ് വഡെട്ടിവാർ (പ്രതിപക്ഷ നേതാവ്); ഭായ് ജഗ്താപ്, വർഷ ഗായ്ക്ക്വാദ് (കോൺഗ്രസ് എം.പി, എൻ.സി.പി. നേതാക്കളായ ജയന്ത് പാട്ടീൽ, ജിതേന്ദ്ര ആവാഡ്; സമാജ്‌വാദി പാർട്ടി എം.എൽ.എ. അബു അസ്മി; മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ജോജോ തോമസ് , സെന്റ് സേവ്യേഴ്സ് കോളേജ് മുൻ പ്രിൻസിപ്പൽ ഫാദർ ഫ്രേസർ മസ്‌കരെൻഹാസ്, മഹാരാഷ്ട്ര ന്യൂനപക്ഷ കമ്മീഷൻ മുൻ വൈസ് ചെയർപേഴ്സൺ ജാനറ്റ് ഡിസൂസ എന്നിവരടക്കം പ്രമുഖ രാഷ്ട്രീയ, ക്രിസ്ത്യൻ നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു.
തിരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയുടെ ഇത്തരം വിദ്വേഷ പ്രസംഗങ്ങൾ ക്രിസ്ത്യൻ സമൂഹത്തിന് ഭീഷണിയാണെന്നും രാജ്യത്തിന്റെ മതേതര ഘടനയെത്തന്നെ അപകടത്തിലാക്കുന്നുവെന്നും പ്രമുഖ രാഷ്ട്രീയ നേതാക്കൾ ചൂണ്ടിക്കാട്ടി. ഈ വിഷയം വരും നിയമസഭാ സമ്മേളനങ്ങളിൽ ശക്തമായി ഉന്നയിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിജയ് വഡെട്ടിവാർ പ്രതിഷേധ സമരത്തിൽ പങ്കെടുത്തവർക്ക് ഉറപ്പു നൽകി.
ക്രിസ്ത്യാനികൾ നിർബന്ധിത മതപരിവർത്തനം നടത്തുന്നുവെന്ന വാദത്തെ എം.പി.സി.സി. ജനറൽ സെക്രട്ടറി ജോജോ തോമസ്, രൂക്ഷമായി ചോദ്യം ചെയ്തു. വിദ്വേഷ പ്രസംഗം നടത്തിയ എം.എൽ.എക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് താൻ നേരത്തെ ഗവർണർക്ക് പരാതി നൽകിയിരുന്നുവെന്നും അദ്ദേഹം പ്രതിഷേധ സമ്മേളനത്തിൽ അറിയിച്ചു.
“ക്രിസ്ത്യാനികൾ മതപരിവർത്തനം നടത്തുന്നു എന്ന് ആവർത്തിക്കുന്നവർ ആലോചിക്കേണ്ടത്, യോഗം നടക്കുന്ന ആസാദ് മൈതാനത്തിന് തൊട്ടുമുന്നിൽ കാണുന്ന സെന്റ് സേവ്യേഴ്സ് കോളേജിൽ പഠിച്ചവർ മുഖ്യമന്ത്രിമാർ വരെ ആയിട്ടുണ്ട് എന്നതാണ്. ഇത് മഹാരാഷ്ട്രയിലെ ഒരു ക്രിസ്ത്യൻ കോളേജാണ്, എന്നിട്ടും അവിടെ പഠിക്കുന്ന ആരെയും മതം മാറ്റാൻ ആരും ശ്രമിക്കുന്നില്ല,” ജോജോ പറഞ്ഞു.
“ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്ത്യൻ സ്ഥാപനങ്ങൾ സ്കൂളുകളും ആശുപത്രികളും നടത്തുന്നുണ്ട്. ഇവിടെങ്ങളിൽ എവിടെയാണ് മതപരിവർത്തനം നടക്കുന്നത്? മഹാരാഷ്ട്രയിലെ ക്രിസ്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കാൻ വലിയ തിരക്കാണ്. ഇവിടെയെല്ലാം മതപരിവർത്തനം നടത്തുന്നുണ്ടെങ്കിൽ ക്രിസ്ത്യാനികളുടെ എണ്ണം കൂടുകയല്ലേ വേണ്ടത്? എന്നാൽ ദിനംപ്രതി ക്രിസ്ത്യൻ സമുദായം താഴോട്ട് പോകുന്ന നിലയാണ് രാജ്യത്ത് നിലവിലുള്ളത്. എന്തുകൊണ്ടാണെന്ന് ഈ പറയുന്നവർ സ്വയം ചിന്തിച്ചാൽ മനസ്സിലാവും.”
“കേരളത്തിലെ ക്രിസ്ത്യാനികളോട് സ്നേഹം നടിക്കുമ്പോഴും, മഹാരാഷ്ട്രയിൽ സ്വന്തം എം.എൽ.എ. ക്രിസ്ത്യൻ പുരോഹിതരെ ആക്രമിക്കാൻ പരസ്യമായി ആഹ്വാനം ചെയ്യുന്നത് ബി.ജെ.പി.യുടെ കാപട്യം തുറന്നുകാട്ടുന്നു,” ജോജോ തോമസ് കൂട്ടിച്ചേർത്തു. മതപരിവർത്തനം ആരെങ്കിലും നിർബന്ധപൂർവ്വം നടത്തുന്നുണ്ടെങ്കിൽ അതിന് ഒരു കാരണവശാലും യോജിക്കില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.