ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ

ദെയ്‌ര്‍ അല്‍ ബലാഹ്: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിൽ ഹമാസിൻ്റെ മുതിർന്ന കമാൻഡർ ഹഖാം മുഹമ്മദ് ഇസ അൽ-ഇസ കൊല്ലപ്പെട്ടതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. ഹമാസിൻ്റെയും അതിൻ്റെ സൈനിക വിഭാഗത്തിൻ്റെയും സ്ഥാപക അംഗമായ അൽ-ഇസയെ ഇസ്രയേല്‍ സൈന്യം കൊലപ്പെടുത്തിയതെന്ന് ഐഡിഎഫ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്‌റ്റില്‍ വ്യക്തമാക്കുന്നു. ഒക്‌ടോബര്‍ 7ന് നടത്തിയ ആക്രമണത്തിൻ്റെ മുഖ്യസൂത്രധാരനാണ് ഇയാളെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു.
“ഹമാസിൻ്റെ സൈനിക വിഭാഗത്തിൻ്റെ സ്ഥാപകരിലൊരാളായ ഹഖാം മുഹമ്മദ് ഇസ അൽ-ഇസയെ വധിച്ചു. ഹമാസിൻ്റെ സേനാ രൂപീകരണത്തിനും പരിശീലനത്തിനും നേതൃത്വം നൽകിയത് ഇസയാണ്, ഒക്‌ടോബർ 7 ലെ ആക്രമണം ആസൂത്രണം ചെയ്‌തത് ഇദ്ദേഹമാണ്. ഇസ്രയേലികൾക്കെതിരായ വ്യോമ, നാവിക ആക്രമണങ്ങൾക്ക് അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. ഒക്‌ടോബർ 7 ലെ ആക്രമണത്തില്‍ ഉള്‍പ്പെട്ട എല്ലാ ഹമാസ് നേതാക്കളെയും ഐഡിഎഫും ഐഎസ്എയും കണ്ടെത്തുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് തുടരും,” ഐഡിഎഫ് എക്‌സിൽ പോസ്റ്റ് ചെയ്‌തു.കൊല്ലപ്പെട്ട ഇസ ഹമാസിൻ്റെ ജനറൽ സെക്യൂരിറ്റി കൗൺസിലിലെ അംഗവുമായിരുന്നു. ഗാസ മുനമ്പിലെ ഹമാസിൻ്റെ പ്രവര്‍ത്തനങ്ങള്‍ തകർക്കാൻ ഐ.ഡി.എഫും ഐ.എസ്.എയും നടപടികൾ സ്വീകരിച്ചുവരികയാണ്. അൽ-ഇസയെ കൊലപ്പെടുത്തിയതോടെ ഹമാസിന് വൻ തിരിച്ചടി നല്‍കിയെന്നും ഹമാസിൻ്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാൻ പിടിച്ചത് ഇദ്ദേഹമായിരുന്നുവെന്നും ഇസ്രയേല്‍ സൈന്യം അവകാശപ്പെടുന്നു. ഹമാസിനെ പുനര്‍നിര്‍മിക്കുന്നതില്‍ ഇസ വലിയ പങ്കുവഹിക്കുന്നുവെന്നും ഇസ്രേയല്‍ വ്യക്തമാക്കി.
ഗാസ സിറ്റിയിലെ അൽ-തുഫ ജനവാസ മേഖലയില്‍ ശനിയാഴ്‌ച ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തില്‍ ഒമ്പത് കുട്ടികൾ ഉൾപ്പെടെ 20 പലസ്‌തീനികൾ കൊല്ലപ്പെട്ടു. ശനിയാഴ്‌ച ഗാസയിലുടനീളം ഇസ്രയേല്‍ നടത്തിയ വിവിധ ആക്രമണങ്ങളിൽ 81 പലസ്‌തീനികൾ കൊല്ലപ്പെട്ടുവെന്ന് ഗാസ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഗാസ ഹ്യൂമൻ റൈറ്റ്സ് ഫൗണ്ടേഷൻ്റെ (ജിഎച്ച്എഫ്) സഹായ വിതരണ കേന്ദ്രങ്ങൾക്ക് നേരെയും ഇസ്രയേല്‍ നരനായാട്ട് നടത്തിയിരുന്നു.
സയിൽ ഭക്ഷണം കാത്തുനിൽക്കുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ നിരവധി പലസ്‌തീനികൾ മരിച്ചിരുന്നു. ഗാസ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ നടത്തിയിരുന്ന ഭക്ഷണവിതരണത്തിനിടെയാണ് ഇസ്രയേൽ ആക്രമണമുണ്ടായത്. ഗാസയിൽ ഭക്ഷണവും മരുന്നും അടക്കമുള്ള ആവശ്യവസ്‌തുക്കൾ ലഭിക്കാത്ത അവസ്ഥയുണ്ട്.
ഇസ്രയേൽ സേന തന്നെ ഗാസയിലേക്കുളള അവശ്യവസ്‌തുക്കൾ തടഞ്ഞിരുന്നതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പട്ടിണി മൂലം വലഞ്ഞ്, ഒരു നേരത്തെ ഭക്ഷണത്തിനായു കാത്തുനിക്കുന്നവർക്കും നേരെയും ഇസ്രയേൽ ആക്രമണം തുടരുകയാണ്. മെയ് മുതൽക്ക് മാത്രം ഇസ്രയേൽ ഇത്തരത്തിൽ നടത്തിയ ആക്രമണത്തിൽ 450 പേർ മരിച്ചുവെന്നാണ് കണക്കുകള്‍. ഏകദേശം 3500 പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു.