മാധ്യമപ്രവർത്തകർ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുന്നുവെന്ന് മുഖ്യമന്ത്രി

കൊച്ചി: കേരള പത്രപ്രവർത്തക യൂണിയന്‍റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന ക്ഷേമ സംരംഭം വളരെ മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു . എറണാകുളം ടിഡിഎം ഹാളിൽ കെയുഡബ്ള്യൂജെ ജേണലിസ്റ്റ് വെൽഫെയർ ഫണ്ട് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം . മരണം, വലിയ ചികിത്സാ ചെലവ് തുടങ്ങി അവശ്യ ഘട്ടങ്ങളിൽ സഹായകമാകുന്നതാണ് ജേണലിസ്റ്റ് വെൽഫെയർ ഫണ്ട്. സർവീസിൽ ഇരുന്ന് മരിക്കുന്നവരുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപയും, രോഗം മൂലം ജോലിയിൽ തുടരാൻ സാധിക്കാതെ വരുന്നവർക്ക് മൂന്ന് ലക്ഷം രൂപയും നൽകുന്ന വിധമാണ് തുക ക്രമീകരിച്ചിരിക്കുന്നത്.
ഒരു വർഷത്തിനിടയിൽ നൂറോളം മാധ്യമപ്രവർത്തകരാണ് സേവന കാലാവധി ഔദ്യോഗികമായി പൂർത്തിയാക്കി വിരമിക്കുന്നതെന്നും അവരുടെ സേവനം സ്വന്തം സ്ഥാപനങ്ങൾക്ക് മാത്രമല്ല സമൂഹത്തിന് തന്നെ വലിയ സംഭാവനയാണ് നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചിലർ തൊഴിലാളി ക്ഷേമരംഗത്തും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. ഇവയെല്ലാം അംഗീകരിക്കും വിധം സംസ്ഥാനതലത്തിൽ വിപുലമായ രീതിയിൽ സൗഹൃദ സംഗമം ഒരുക്കാൻ പത്രപ്രവർത്തകൻ യൂണിയൻ തീരുമാനിച്ചത് ഉചിതമായ നടപടിയാണ്. മാധ്യമ രംഗത്തേക്ക് കടന്നുവരുന്ന യുവതലമുറയ്ക്ക് വാർത്ത വിന്യാസത്തിന്റെ രൂപഭാവങ്ങളെ കുറിച്ചും മറ്റും പരിശീലിപ്പിക്കാൻ കെയുഡബ്ലിയുജെ ഇവരുടെ സേവനം നല്ല രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ മുതിർന്ന മാധ്യമപ്രവർത്തകരുടെ അനുഭവ വിജ്ഞാന ശേഖരം പുതുതലമുറയ്ക്ക് നഷ്ടമാകുന്ന സ്ഥിതി ഒഴിവാക്കാൻ കഴിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.