സാഹിത്യ സംവാദം സംഘടിപ്പിച്ച് ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി : യുവകവി കാശിനാഥൻ പങ്കെടുത്തു

മുംബൈ: ഫെയ്മ മഹാരാഷ്ട്രയുടെ ഉപസമിതിയായ ‘സർഗ്ഗവേദി’യുടെ ആഭിമുഖ്യത്തിൽ മഹാരാഷ്ട്രയിലെ 36 ജില്ലകളിൽ നിന്നുമുള്ള മലയാളികളുടെ സാഹിത്യ രചനകൾ അടങ്ങിയ പുസ്തകം പ്രസിദ്ധീകരിക്കുന്നതിന്റെ ഭാഗമായി എഴുത്തുകാർക്കും ആസ്വാദകർക്കും വേണ്ടി പ്രശസ്ത യുവ കവി കാശിനാഥനുമായുള്ള സംവാദം നടത്തി.
എഴുതാനുള്ള ഊർജ്ജം ഒരാൾക്ക് ലഭിക്കുന്നത് വായനയിലൂടെയാണെന്നും അതിനാൽ ധാരാളം വായിക്കണമെന്നും കാശിനാഥൻ ആമുഖമായി പറഞ്ഞു. എഴുത്തുകളിൽ ഉൾകാമ്പ് നിറച്ച് എഴുത്തുക്കാരൻ്റെ സംതൃപ്തിക്ക് അനുസരിച്ചു വേണം എഴുതാനെന്നും പക്ഷെ ആരെയും നോവിക്കൻപാടില്ലാ എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
“കവിത എഴുതാൻ അനായാസമാണ് ഉദാഹരണത്തിന് മേഘം, മഴ, പൂവ് അങ്ങനെ എന്തിനെ കുറിച്ചും കവിതയെഴുതാൻ സാധിയ്ക്കും പക്ഷെ ആ സ്വാതന്ത്ര്യം കഥ എഴുതുമ്പോൾ കിട്ടില്ല. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു മുന്നോട്ടുപോകണം. പദ്യവും, ഗദ്യവും ഒരുപോലെ ആസ്വദിക്കണം” കാശിനാഥൻ പറഞ്ഞു.
സംവാദത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തു. സാഹിത്യകാരനായ ദിവാകരൻ ചെഞ്ചേരി ചർച്ച സംയോജനം നടത്തി.
ഉദ്‌ഘാടന ചടങ്ങിൽ ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി സെക്രട്ടറി രാധാകൃഷ്ണപിള്ള സ്വാഗതം ആശംസിച്ചു. പ്രസിഡന്റ് മോഹൻ മൂസത്, അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വർക്കിങ്ങ് പ്രസിഡന്റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അശോകൻ പി.പി., ട്രഷറർ അനു ബി നായർ എന്നിവർ ആശംസ പ്രസംഗവും, കവിയും സാഹിത്യകാരനുമായ മുല്ലനേഴി ദിവാകരൻ നമ്പൂതിരി കവിയെ പരിചയപ്പെടുത്തി.
ഫെയ്മ മഹാരാഷ്ട്ര വനിതാവേദി സെക്രട്ടറി സുമി ജെൻട്രി നന്ദി പറഞ്ഞു.
പരിപാടിയുടെ അവതരണം ഫെയ്മ മഹാരാഷ്ട്ര സർഗ്ഗവേദി കോർ അംഗമായ രോഷ്നി അനിൽകുമാറാണ് നിർവഹിച്ചത്.