നിലമ്പൂരിൽ യുഡിഎഫിന് അങ്കലാപ്പെന്ന് മുഖ്യമന്ത്രി

0

മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഇടതുമുന്നണി സ്ഥാനാർത്ഥി എം സ്വരാജിൻ്റെ വിജയത്തിനായി മണ്ഡലത്തിൽ പ്രചാരണം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടന്ന കൺവൻഷനിൽ പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനമാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ചത്. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലിം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കൈകോർക്കുന്നുവെന്ന ചോദ്യവും മുഖ്യമന്ത്രി ഉയർത്തിപ്പിടിച്ചു . യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരാമർശിച്ചുകൊണ്ട് കേന്ദ്രസർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന ഉറച്ച നിലപാടും മുഖ്യമന്ത്രി തൻ്റെ പ്രസംഗത്തിൽ മുന്നോട്ട് വെച്ചു.

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന് മുഖ്യമന്ത്രി പ്രതികരിച്ചു. എൽഡിഎഫ് കൂടെ കൊണ്ടുനടന്നത് ഒരു കൊടും വഞ്ചകനെയാണെന്നായിരുന്നു പി വി അൻവറിനെ പേരെടുത്ത് പറയാതെയുള്ള വിമർശനം. നമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നൽകുകയോ ചെയ്തിട്ടില്ല. മത്സരത്തെ കുറിച്ച് ഞങ്ങൾക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എൽഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നു. ഇത് എതിരാളികളിൽ വൻ അങ്കലാപ്പുണ്ടാക്കി. എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *