ശില്പ ഐപിഎസ് ഇനി സിബിഐയിൽ; നിയമനം കേന്ദ്ര ഡെപ്യൂട്ടേഷനിൽ

0

കാസർകോട്‌: കൂടത്തായികൂട്ടക്കൊല, ഷാരോൺ വധക്കേസുകളിൽ ജോളിയെയും ഗ്രീഷ്മയെയും അഴിക്കുള്ളിലാക്കിയ ഡി ശില്പ ഐപിഎസ് ഇനി സിബിഐയിൽ. കേരള പൊലീസിലെ അനുഭവ സമ്പത്തോടുകൂടിയാണ് ശില്പ സിബിഐയുടെ അന്വേഷണ, നിയമ നിർവഹണ സേവനങ്ങളിലേക്ക് അവരുടെ വൈദഗ്ധ്യം തെളിയിക്കാൻ എത്തുന്നത്. കാസർകോട് ജില്ലയുടെ ആദ്യ വനിതാ ജില്ലാ പൊലീസ് മേധാവി ആയിരുന്ന ശില്പ കാസർകോട്‌ ജില്ലാ പോലീസ് മേധാവിയായിരിക്കെ തന്നെയാണ് സിബിഐയിലേക്ക് എത്തുന്നത്. കേന്ദ്ര ഡെപ്യൂട്ടേഷനിൽ അഞ്ചുവർഷത്തേക്കാണ് നിയമനം. കാസർകോടിൻ്റെ താത്കാലിക ചുമതല കണ്ണൂർ റൂറൽ ജില്ലാ പോലീസ് മേധാവി അനൂജ് പാലിവാളിന് നൽകി. ചുമതല ഇന്ന് കൈമാറി. സിബിഐയോടൊപ്പം ചേരുന്നതിൽ സന്തോഷം ഉണ്ടെന്ന് ഡി ശില്പ ഇടിവി ഭാരതിനോട് പറഞ്ഞു.

കേരളത്തെ ഞെട്ടിച്ച കൊലപാതകങ്ങളായിരുന്നു കൂടത്തായി കൂട്ടക്കൊലയും ഷാരോൺ വധക്കേസും. ഒപ്പം പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്‌ദുൾ ഹാജി വധക്കേസും. മൂന്നും മൂന്നു തരത്തിലുള്ള കൊലപാതകങ്ങൾ. എന്നാൽ വ്യത്യസ്ത രീതികളിലൂടെ ശില്പയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷിച്ച് കുറ്റവാളികളെ കണ്ടെത്തി. ഷാരോൺ വധക്കേസിൽ മാറിയ കാലത്തിന് അനുസരിച്ച് കേസ് സമർഥമായി അന്വേഷിച്ചതിന് കേരള പൊലീസിനെ കോടതി അഭിനന്ദിക്കുകയും ചെയ്തിരുന്നു.

അന്വേഷണ സംഘത്തെ ഗ്രീഷ്‌മ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചപ്പോഴും പല ഘട്ടങ്ങളിലും വെല്ലുവിളി നിറഞ്ഞപ്പോഴും ശില്പ അടങ്ങുന്ന സംഘത്തിൻ്റെ കൃത്യമായ അന്വേഷണമാണ് കൊലയാളിയിലേക്ക് എത്തിച്ചത്. 85 ദിവസത്തിനകമാണ് പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ഒടുവിൽ പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷയും വാങ്ങിക്കൊടുത്തു.

അന്വേഷിക്കുന്നതോറും ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്ന കൂടത്തായി കൊലപാതക പരമ്പര കേസിൽ പ്രത്യേക അന്വേഷണ സംഘം വിപുലീകരിച്ചപ്പോഴാണ് കോഴിക്കോട് റൂറൽ ജില്ലാ പൊലീസ് മേധാവി കെജി സൈമണിൻ്റെ നേതൃത്വത്തിലുള്ള സംഘത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം കൂട്ടിയത്. അന്ന് കണ്ണൂർ എഎസ്പി ഡി ശിൽപയും ഒപ്പം ചേർന്നു. അങ്ങനെ അന്വേഷണത്തിൽ പ്രതിയായ ജോളിയെ കണ്ടെത്താനും ശിക്ഷ വാങ്ങിച്ചു നൽകാനും ശില്പ അടങ്ങുന്ന സംഘത്തിൻ്റെ അന്വേഷണ മികവിനു സാധിച്ചിരുന്നു.

കാസർകോട് പൂച്ചക്കാട് പ്രവാസി വ്യവസായി എംസി അബ്‌ദുല്‍ ഗഫൂറിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് ഡി ശിൽപയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൻ്റെ മികവുകൊണ്ട് മാത്രമാണ്. പലതവണ അന്വേഷണം വഴിമുട്ടിയ കേസിൽ ഡി ശില്പ കാസർകോട് ജില്ലാ പോലീസ് മേധാവി ആയി എത്തിയപ്പോഴാണ് കേസിനു ജീവൻ വെച്ചതും തെളിഞ്ഞതും. മന്ത്രവാദിനിയായ യുവതി ഉൾപ്പെടെ നാല് പേരാണ് അറസ്‌റ്റിലായത്. സ്വർണം ഇരട്ടിപ്പിച്ച് നൽകാമെന്ന് പറഞ്ഞ് മന്ത്രവാദി ഗഫൂറിന്‍റെ വീട്ടിൽ വച്ച് മന്ത്രവാദം നടത്തി സ്വർണം തട്ടിയെടുക്കുകയായിരുന്നു. കൊലപാതക കേസുകൾ കൂടാതെ നിരവധി മയക്കു മരുന്ന് വേട്ടയും ഡി ശിൽപയുടെ ലിസ്റ്റിൽ ഉണ്ട്. കോവിഡ് കാലത്ത് കാസർകോട് മികച്ച പ്രവർത്തനം നടത്താനും അവർക്ക് കഴിഞ്ഞിരുന്നു.ജില്ലയുടെ പോലീസ് മേധാവിയായി രണ്ടാം തവണയാണ് കർണാടക സ്വദേശിനിയായ ശില്പ 2024 ഓഗസ്റ്റിൽ ചുമതലയേറ്റത്. പൊലീസ് ഹെഡ് ക്വാർട്ടേഴ്സിൽ പ്രോക്യൂർമെൻ്റ് (സംഭരണം) അസിസ്റ്റൻ്റ് ഇൻസ്‌പെക്ടർ ജനറൽ സ്ഥാനത്തുനിന്നാണ് കാസർകോട്ടേക്കുള്ള രണ്ടാം വരവ്. 2016 ഐപിഎസ് ബാച്ചുകാരിയായിരുന്ന ശില്‍പ്പയുടെ പോലീസ് സേനയിലെ ആദ്യ നിയമനം കാസർകോട്ടായിരുന്നു. 2019ൽ അസിസ്റ്റൻ്റ് പൊലീസ് സൂപ്രണ്ടായിട്ടായിരുന്നു അന്ന്‌ നിയമനം. 2020ൽ ജില്ലാ പോലീസ് മേധാവിയായും പ്രവർത്തിച്ചു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ട് സ്വദേശിയായ ശില്പ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്ങിൽ ബിരുദവും ബിസിനസ് അഡ്മിനിസ്‌ട്രേഷനിൽ ബിരുദാനന്തരബിരുദവും നേടിയിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *