ഹൈബ്രിഡ് കഞ്ചാവ് കേസ്; മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ച് നടൻ ശ്രീനാഥ് ഭാസി

എറണാകുളം:ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചു. കേസിൽ എക്‌സൈസ് നിലവിൽ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടൻ മുൻകൂർ ജാമ്യാപേക്ഷ പിൻവലിച്ചത്. കേസ് വ്യാജവും കെട്ടിച്ചമച്ചതുമാണെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ വാദം.
നേരത്തെ ലഹരി കൈവശം വയ്‌ക്കുകയും വിൽപന നടത്തുകയും ചെയ്‌ത കേസിൽ തസ്‌ലിമ സുല്‍ത്താന എന്ന യുവതിയെ ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് എക്‌സൈസ് പിടികൂടിയത്. അറസ്റ്റിന് പിന്നാലെ പ്രതി തസ്‌ലിമ സുല്‍ത്താന സിനിമാ മേഖലയിലെ ശ്രീനാഥ് ഭാസി ഉള്‍പ്പെടെയുള്ള പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് നടൻ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്.
അറസ്റ്റ് ചെയ്‌താല്‍ സിനിമയുടെ ഷൂട്ടിങ് മുടങ്ങും. ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാന്‍ തയ്യാറാണ്. മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നിങ്ങനെയായിരുന്നു ഹർജിയിലെ വാദങ്ങള്‍. എന്നാൽ ഹർജി പരിഗണിച്ച കോടതി കേസ് ഫയലിൽ സ്വീകരിക്കുകയായിരുന്നു. എക്‌സൈസിൻ്റെ വിശദീകരണം കേട്ട ശേഷം തുടർ നടപടി എന്നതായിരുന്നു ഹൈക്കോടതി സ്വീകരിച്ച നിലപാട്.
എന്നാൽ കേസിൽ എക്‌സൈസ് ശ്രീനാഥ് ഭാസിയെ പ്രതി ചേർക്കാത്ത സാഹചര്യത്തിലാണ് നടൻ ജാമ്യാപേക്ഷ പിൻവലിച്ചത്. ഇക്കഴിഞ്ഞ ഏപ്രില്‍ ഒന്നിനാണ് തസ്‌ലിമ സുല്‍ത്താനയെ രണ്ട് കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവുമായി ആലപ്പുഴയിൽ എക്‌സൈസും ലഹരി വിരുദ്ധ പ്രത്യേക സ്‌ക്വാഡും അറസ്റ്റ് ചെയ്‌തത്. ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ എന്നിവർക്കെതിരെ പ്രതി മൊഴി നൽകുകയായിരുന്നു. മിക്ക സിനിമാ താരങ്ങളും ലഹരി ഉപയോഗിക്കുന്നവരെന്നും മൊഴിയിലുണ്ടായിരുന്നു.