കേരളത്തിന്റെ വികസനത്തെ കുറിച്ച് തരൂർ പറഞ്ഞതാണ് ശരി: എം.വി ഗോവിന്ദൻ

കൊല്ലം: കേരളത്തിന്റെ വികസനത്തെ കുറിച്ച് ശശി തരൂർ പറഞ്ഞതാണ് ശരിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം നയരേഖ കേരളം പിന്നോട്ട് പോകാതിരിക്കാനുള്ള വഴിയാണെന്ന് പറഞ്ഞ അദ്ദേഹം എൽഡിഎഫ് മൂന്നാമതും അധികാരത്തിലെത്തുമെന്ന് അവകാശപ്പെട്ടു. സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു എം വി ഗോവിന്ദൻ. വർഗീയ ശക്തികൾ ചേർന്ന് ഒറ്റക്കെട്ടായി സിപിഎമ്മിനെതിരെ തിരിയുന്നുവെന്ന് എം വി ഗോവിന്ദൻ ആരോപിച്ചു.
മുസ്ലിം ലീഗ് പിന്തിരിപ്പൻ ശക്തിയാണ്. ജമാഅത്തെ ഇസ്ലാമി – എസ്ഡിപിഐ തടവറയിലാണ് ലീഗ്. അവർക്കൊപ്പം ചേർന്നാണ് കോണ്ഗ്രസ് മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദൻ പറഞ്ഞു. വികസനത്തിന് വോട്ടുണ്ടെന്ന് മനസിലാക്കിയപ്പോഴാണ് പ്രതിപക്ഷം വികസനത്തിന് എതിരായത്. സാമ്പത്തികമായി ബുദ്ധിമുട്ടെന്ന് കരുതി വികസനം ഇല്ലാതാക്കാൻ കഴിയില്ല വികസനത്തോട് യുഡിഎഫിന് നിഷേധാത്മക നിലപാടാണ്. കടൽ ഘനനത്തിന് യോജിച്ച പ്രക്ഷോഭത്തിന് പോലും പ്രതിപക്ഷം ഒരുക്കമല്ലെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.