കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ

പശ്ചിമ ബംഗാൾ: കൊൽക്കത്തയിൽ ട്രോളി ബാഗിൽ മൃതദേഹവുമായി എത്തിയ സ്ത്രീകൾ പിടിയിൽ. മൃതദേഹം കഷ്ണങ്ങളാക്കിയാണ് ബാഗിൽ സൂക്ഷിച്ചിരുന്നത്. ഹൂഗ്ലി നദിക്ക് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. മൃതദേഹം നദിയിൽ ഉപേക്ഷിക്കാൻ എത്തിയതായിരുന്നു ഇവർ.
നാട്ടുകാർ ഇവരെ പിടികൂടി പൊലീസിനെ ഏൽപ്പിച്ചു. പുലർച്ചെ കുമാർതുലി ഘട്ടിന് സമീപം രണ്ട് സ്ത്രീകൾ ഭാരമേറിയ ട്രോളി ബാഗ് വലിച്ചുകൊണ്ടുപോകുന്നത് കണ്ടപ്പോൾ നാട്ടുകാർക്ക് സംശയം തോന്നി. ട്രോളി ബാഗ് തുറന്നപ്പോൾ അതിനുള്ളിൽ മൃതദേഹം കണ്ടെത്തി. പിന്നീട് പൊലീസ് സ്ഥലത്തെത്തി രണ്ട് സ്ത്രീകളെയും കസ്റ്റഡിയിലെടുത്തു.
“തുടക്കത്തിൽ, അവർ അവകാശപ്പെട്ടത് അവരുടെ വളർത്തുനായയുടെ മൃതദേഹം കൊണ്ടുനടക്കുകയായിരുന്നു എന്നാണ്. ട്രോളി ബാഗിൽ ഒരു സ്ത്രീയുടെ മൃതദേഹം ഉണ്ടായിരുന്നതായി ഞങ്ങൾ കണ്ടു. മൃതദേഹം പല കഷണങ്ങളായി മുറിച്ചിരുന്നു” – മറ്റൊരു ദൃക്സാക്ഷി പറഞ്ഞു.
സ്ത്രീകൾ തങ്ങളെ അമ്മയും മകളുമാണെന്ന് പരിചയപ്പെടുത്തിയതായി നാട്ടുകാർ പറഞ്ഞു. ആത്മഹത്യ ചെയ്ത ബന്ധുവിന്റെ മൃതദേഹമാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പ്രതികൾ പറഞ്ഞതായി നാട്ടുകാർ പറഞ്ഞു. മരുമകളുടെ ശരീരവുമായി അമ്മയും മകളുമാണ് എത്തിയതെന്നാണ് പൊലീസിന് ലഭിച്ച സൂചന.