മഹാകുംഭമേള സ്‌നാനം പരാമര്‍ശം ; ഖാര്‍ഗെക്കെതിരെ കേസ്

0

ബിഹാര്‍: മഹാകുംഭമേളയ്‌ക്കിടെ ഗംഗയില്‍ കുളിക്കുന്നത് സംബന്ധിച്ച് പരാമര്‍ശം നടത്തിയ കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്‌ക്കെതിരെ കേസ്. ഹിന്ദുക്കളുടെ മതവികാരം വ്രണപ്പെടുത്തുന്ന പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് മുസാഫര്‍പൂര്‍ ജുഡീഷല്‍ കോടതിയില്‍ പരാതി നല്‍കിയത്. ഓജയുടെ പരാതി ഫെബ്രുവരി 3ന് കോടതി പരിഗണിക്കും.

പരാമര്‍ശം വിവാദമായതോടെ ക്ഷമാപണവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ എത്തി. തന്‍റെ പരാമര്‍ശത്തിലൂടെ ആരുടെയും മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും പ്രസ്‌താവന ആര്‍ക്കെങ്കിലും വേദയുണ്ടാക്കിയെങ്കില്‍ താന്‍ ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു.

മതവികാരങ്ങളെ ഖാര്‍ഗെയെ പോലുള്ളവർ രാഷ്‌ട്രീയ ആവശ്യങ്ങള്‍ക്കായി ചൂഷണം ചെയ്യുകയാണെന്ന് പരാതിക്കാരന്‍ പറയുന്നു. ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിലെ അസന്തുലിതാവസ്ഥയ്‌ക്ക് കാരണമാകും. പരാമര്‍ശം ഗംഗയുടെയും മഹാകുംഭത്തിന്‍റെയും ആത്മീയ പ്രാധാന്യത്തെ ദുർബലപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു. പ്രസ്‌താവന പൊതു സമാധാനം തകരാന്‍ കാരണമാകുമെന്നും പരാതിയില്‍ ഓജ ആരോപിച്ചു.

മധ്യപ്രദേശിലെ മോവില്‍ നടന്ന റാലിയിലാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിവാദങ്ങള്‍ക്ക് കാരണമായ പരാമര്‍ശം നടത്തിയത്. ഗംഗയില്‍ കുളിക്കുന്നത് ദാരിദ്രമോ തൊഴിലില്ലായ്‌മയോ ഇല്ലാതാക്കാന്‍ സഹായിക്കുമോയെന്നായിരുന്നു ഖാര്‍ഗെയുടെ ചോദ്യം. ഗംഗയിലെ കുളി ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമല്ലെന്നും അദ്ദേഹം പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *