മഹാരാഷ്ട്ര: പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; വിമതരെ അനുനയിപ്പിക്കാൻ മുന്നണികൾ
 
                മുംബൈ ∙ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിന്റെ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള തീയതി ഇന്ന് അവസാനിക്കാനിരിക്കെ, വിമതരെ അനുനയിപ്പിക്കാനും ഒതുക്കാനുമുള്ള ശ്രമങ്ങൾ ഊർജിതമാക്കി മഹാവികാസ് അഘാഡിയും (ഇന്ത്യാ സഖ്യം) എൻഡിഎയും. കോൺഗ്രസിലെ വിമതരുമായി സംസാരിച്ച് പ്രശ്നങ്ങൾ തീർത്തെന്നും പാർട്ടി ഒറ്റക്കെട്ടായി തിരഞ്ഞെടുപ്പിനെ നേരിടുമെന്നും സംസ്ഥാനത്തിന്റെ ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മഹാവികാസ് അഘാഡിയിലെ പന്ത്രണ്ടോളം വിമതർ പിൻമാറിയെന്നും അദ്ദേഹം അറിയിച്ചു.
സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് പാർട്ടിവിട്ട്, വഞ്ചിത് ബഹുജൻ അഘാഡിയിൽ ചേർന്ന് മത്സരിക്കാൻ ശ്രമിച്ച അനീസ് അഹമ്മദ് കോൺഗ്രസിൽ തിരിച്ചെത്തി. നാമനിർദേശ പത്രിക സമർപ്പിക്കാൻ എത്തിയപ്പോൾ 2 മിനിറ്റ് വൈകിപ്പോയതിനാൽ അദ്ദേഹത്തിന് പത്രിക നൽകാൻ കഴിഞ്ഞിരുന്നില്ല. മൂന്ന് തവണ എംഎൽഎയും ഒരു തവണ മന്ത്രിയുമായ അനീസ് അഹമ്മദ് നാഗ്പുർ മേഖലയിലെ കോൺഗ്രസിന്റെ പ്രമുഖ നേതാവായിരുന്നു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു കോൺഗ്രസ് പുനഃപ്രവേശം. വിമതശല്യം പരിഹരിക്കാൻ ദേശീയ നേതാക്കളെയടക്കം ഉൾപ്പെടുത്തി ഊർജിതമായ പ്രശ്നപരിഹാര നടപടികളിലായിരുന്നു എൻഡിഎ നേതൃത്വവും.
ചർച്ചകളും വാഗ്ദാനങ്ങളും എത്രത്തോളം ഫലം കണ്ടെന്നറിയാൻ ഇന്നു വൈകിട്ടുവരെ കാത്തിരിക്കണം. പ്രധാനമന്ത്രി നരേന്ദ്രമോദി പതിനൊന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരുപതും റാലികളിൽ പങ്കെടുക്കുമെന്ന് എൻഡിഎ നേതാക്കൾ അറിയിച്ചു. ഇതിനിടെ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ അജിത് പവാർ കിങ്മേക്കറായി മാറുമെന്ന് മുൻ മന്ത്രിയും എൻസിപി നേതാവുമായ നവാബ് മാലിക്കിന്റെ പ്രസ്താവന അഭ്യൂഹങ്ങൾക്ക് തിരികൊളുത്തി. ആദർശ രാഷ്ട്രീയം മഹാരാഷ്ട്രയിൽ അസ്തമിച്ചെന്നും തിരഞ്ഞെടുപ്പിന് ശേഷം ആര് ആർക്കൊപ്പമായിരിക്കും എന്ന് ഒരാൾക്കും പ്രവചിക്കാനാകില്ലെന്നും മാലിക്ക് പറഞ്ഞു.
‘അജിത് പവാറിനെക്കൂടാതെ ഇരുമുന്നണികൾക്കും സർക്കാരുണ്ടാക്കാൻ സാധിക്കില്ല. അധികാരത്തിന് വേണ്ടി പാർട്ടി മാറുന്നത് സംസ്ഥാനത്ത് സർവസാധാരണമായി മാറിയിട്ടുണ്ട്. എൻസിപി നേതാവ് ശരദ് പവാറും ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെയും കൈകോർക്കാനുള്ള സാധ്യത പോലും ചർച്ചയിലുണ്ട്.’നവാബ് മാലിക് പറഞ്ഞു. എൻഡിഎ മുന്നണിയിൽ ഒതുക്കപ്പെടുന്നു എന്നു വികാരത്തിൽ അസ്വസ്ഥനായ അജിത് പവാർ, തിരഞ്ഞെടുപ്പിന് ശേഷം മുന്നണിമാറ്റത്തിനുള്ള തീരുമാനം എടുത്തേക്കാമെന്ന സൂചനയാണ് മാലിക്കിന്റെ വാക്കുകളിലുള്ളത്.

 
                         
                                             
                                             
                                             
                                         
                                         
                                        