ഡല്‍ഹിയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്ന് : മൂന്നുപേര്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം

0
DEL BUI

ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യനികേതനില്‍ ആണ്‍കുട്ടികളുടെ പേയിങ് ഗെസ്റ്റ് കെട്ടിടം തകര്‍ന്നുവീണ സംഭവത്തില്‍ മൂന്നുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചു. അഞ്ചുപേര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഡല്‍ഹി സര്‍വകലാശാലയുടെ സൗത്ത് ക്യാമ്പസിന് സമീപമുള്ള പ്രദേശത്താണ് സംഭവം. ബേസ്മെന്റും അഞ്ച് നിലകളുമുള്ള ‘ഹോസ്റ്റല്‍ ഡേയ്‌സ്’ എന്ന കെട്ടിടമാണ് ഞായറാഴ്ച ഉച്ചയോടെ തകര്‍ന്നു വീണത്. ബേസ്മെന്റില്‍ അറ്റകുറ്റപ്പണികള്‍ നടന്നു വരുന്നതിനിടയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. ദിവസങ്ങളായി പെയ്ത മഴയെ തുടര്‍ന്ന് ബേസ്മെന്റില്‍ വെള്ളം കെട്ടിക്കിടന്നത് കെട്ടിടത്തിന്റെ അടിത്തറ ദുര്‍ബലമാക്കാന്‍ കാരണമായതായി നാട്ടുകാര്‍ പ്രതികരിച്ചു.

അപകടവിവരമറിഞ്ഞ ഉടന്‍ പൊലീസും ഫയര്‍ഫോഴ്സും ദുരന്തനിവാരണ സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. പരിക്കേറ്റവരെ എയിംസ് ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അഞ്ചുപേരുടെ നില അതിഗുരുതരമാണ്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ഇലക്ട്രിക് സോക്കറ്റുകളിലും മറ്റും ഇനിയും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സംശയിക്കുന്നത്. രക്ഷാപ്രവര്‍ത്തനം യുദ്ധകാലാടിസ്ഥാനത്തില്‍ തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

ഞായറാഴ്ച ഉച്ചയ്ക്ക് 1:30ഓടെയാണ് കെട്ടിടം തകര്‍ന്നുവീണത്. 40 മുതല്‍ 50 വര്‍ഷം വരെ പഴക്കമുള്ളതാണ് ഈ കെട്ടിടമെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. കെട്ടിടത്തിന്റെ ഉടമ ഗുരുഗ്രാമിലാണ് താമസിക്കുന്നത്. അപകടസമയത്ത് കെട്ടിടത്തിനുള്ളില്‍ നിരവധി വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്നുവെന്നും, അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് രക്ഷതേടി ചില വിദ്യാര്‍ത്ഥികള്‍ ഫോണ്‍ വിളിക്കുന്നുണ്ടെന്നും ദൃക്‌സാക്ഷികളും പ്രാദേശിക എംഎല്‍എയും വ്യക്തമാക്കി.

സംഭവം അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി എക്‌സില്‍ കുറിച്ചു. മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനമറിയിച്ച പ്രധാനമന്ത്രി, പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നവെന്നും കൂട്ടിച്ചേര്‍ത്തു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ നടക്കാനിരുന്ന പരിപാടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ റദ്ദാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *