ബസ് കണ്ടക്ടർക്ക് അറുപത്തിരണ്ട് വർഷം കഠിനതടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപ പിഴയും

ആലപ്പുഴ/ ഹരിപ്പാട്: രണ്ടായിരത്തി ഇരുപത്തിരണ്ടിൽ ചെങ്ങന്നൂർ പോലീസ് ഇൻസ്പെക്ടർ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസ്സിനാസ്പദമായ സംഭവം നടന്ന സ്ഥലം കായംകുളം സ്റ്റേഷൻ പരിധി ആയതിനാൽ കായംകുളത്തേക്ക് കേസ്സ് മാറ്റം ചെയ്യുകയും തുടർന്ന് കായംകുളം എസ്.ഐ ഉദയകുമാർ രജിസ്റ്റർ ചെയ്ത കേസ്സിൽ തുടരന്വേഷണം നടത്തി, പ്രതിയായ ഭരണിക്കാവ് വില്ലേജിൽ, വെട്ടിക്കോട് വലിയ കുന്നത്ത് വീട്ടിൽ മുപ്പത്തൊന്ന് വയസ്സുള്ള അരുൺബാബുവിനെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം സമർപ്പിക്കുകയും ചെയ്തത് കായംകുളം പോലീസ് ഇൻസ്പെക്ടറായിരുന്ന വൈ. മുഹമ്മദ് ഷാഫി ആയിരുന്നു. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്ന അതി ജീവത സ്ഥിരമായി സ്കൂളിൽ പോയി വന്നിരുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു പ്രതി. വിവാഹിതനായ പ്രതി പെൺകുട്ടിയെ പ്രണയം നടിച്ച് പ്രലോഭിപ്പിച്ച് നൂറനാട്ട് നിന്നും കായംകുളത്തെത്തിച്ച് ബസ്സിനുള്ളിൽ വച്ച് പീഡിപ്പിക്കുകയായിരുന്നു.
ഇരുപത്തിമൂന്നോളം സാക്ഷികളെ പ്രോസിക്യൂഷന് വേണ്ടി ഹാജരാക്കി. വിവിധ വകുപ്പുകളിലായി അറുപത്തിരണ്ട് വർഷം കഠിന തടവും മൂന്ന് ലക്ഷത്തി എഴുപതിനായിരം രൂപാ പിഴയൊടുക്കാനും പിഴ ഒടുക്കാത്ത പക്ഷം നാലര വർഷം അധിക ശിക്ഷ അനുഭവിക്കാനും ഹരിപ്പാട് അതിവേഗ പോക്സോ കോടതി ജഡ്ജി ഹരീഷ്.ജി ശിക്ഷ വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ.എസ്. രഘു ഹാജരായി. ചെങ്ങന്നൂർ സി.ഐ ജോസ് മാത്യു രജിസ്റ്റർ ചെയ്ത കേസ്സിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത് കായംകുളം സി.ഐ ആയിരുന്ന മുഹമ്മദ് ഷാഫി.വൈ ആണ്. എസ്.ഐ മാരായ ഉദയകുമാർ,അനില കുമാരി, ഷാഹിന കെ ഏ.എസ്.ഐ മാരായ റജി.ആർ, ബിജു രാജ് സി.പി.ഒ അതുല്യ മോൾ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. ഏ.എസ്.ഐ മാരായ വാണി പീതാംബരൻ, സതീഷ് കെ.സി, സി പി ഒ രതീഷ് എന്നിവർ പ്രോസിക്യൂഷൻ നടപടികളെ ഏകീകരിച്ചു.
