കായംകുളം ഷോപ്പിങ് കോംപ്ലക്സ് തീപിടുത്തം: നാശനഷ്ടം കണക്കാക്കാൻ മന്ത്രിയുടെ നിർദ്ദേശം

ആലപ്പുഴ: കായംകുളം കറ്റാനത്ത് തീപിടുത്തത്തെ തുടർന്ന് ഷോപ്പിങ് കോംപ്ലക്സ് കത്തി നശിച്ച സംഭവത്തിൽ നാശനഷ്ടം കണക്കാക്കാൻ എക്സൈസ്, സഹകരണ വകുപ്പ് മന്ത്രി എം ലിജു നിർദ്ദേശിച്ചു. അപകടസ്ഥലം സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. തീപിടുത്തത്തിന്റെ കാരണം കണ്ടെത്താൻ അഗ്നിരക്ഷാ സേനയേയും ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിനെയും എൽഎസ്ജിഡി ഉൾപ്പെടെ അനുബന്ധ വകുപ്പുകളെയും മന്ത്രി ചുമതലപ്പെടുത്തി. വീടുകൾക്ക് ഉണ്ടായിരിക്കുന്ന നഷ്ടവും അനുബന്ധ കേടുപാടുകളും പരിശോധിക്കാൻ എൽഎസ്ജിഡി എൻജിനീയറെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ വീട്ടുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
ജില്ലാ കളക്ടർ ഷാജി വി നായരും മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു. അപകടസ്ഥലത്തിന് സമീപമുള്ള വീടുകളിലെ താമസക്കാരെ മാറ്റി പാർപ്പിക്കാൻ നിർദേശം നൽകിയതായി കളക്ടർ പറഞ്ഞു. ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ ഉൾപ്പെടുന്ന സമഗ്രമായ റിപ്പോർട്ട് ഉടൻ പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. തീപിടുത്തത്തിൽ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന വ്യാപാരശാലയും ജിമ്മും പൂർണ്ണമായി കത്തി നശിച്ചു. ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, രാഷ്ട്രീയ പ്രവർത്തകർ തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.
