മദ്യപിച്ച് സുഹൃത്തുക്കള്‍ തമ്മില്‍തര്‍ക്കം, കോവൂരില്‍ യുവാവ് കുത്തേറ്റ് മരിച്ചു

കൊല്ലം ശാസ്‌താംകോട്ടയിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്ന് വർക്ക്ഷോപ്പ് ഉടമ കുത്തേറ്റു മരിച്ചു. വേങ്ങ മാമ്പുഴ മുക്കില്‍ ഇരുചക്ര വാഹന വർക്ക്ഷോപ്പ് നടത്തുന്ന കോവൂര്‍ രേഷ്മാ ഭവനില്‍ ഷിബു (40) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രദേശവാസിയായ വലിയവിള വീട്ടിൽ ഉന്മേഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉന്മേഷിന്റെ വീടിന് സമീപമുള്ള പുളിക്കമുക്ക് ഭാഗത്ത് വെച്ച് ഇരുവരും ഒന്നിച്ച് മദ്യപിക്കുന്നതിനിടെ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. തർക്കത്തിനിടെ ഉന്മേഷ് ഷിബുവിനെ കുത്തുകയായിരുന്നു. പിക്അപ്പ് ഓട്ടോ ഡ്രൈവറായ പ്രതി മുൻപും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കുന്നു. കുത്തേറ്റ ഷിബുവിനെ ഉടൻ തന്നെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ താലൂക്കാശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
