പണം പിന്‍വലിക്കാൻ സഹോദരിയുടെ അസ്ഥിക്കൂടവുമായി വയോധികൻ ബാങ്കിൽ

0
ASTHII

ഭുവനേശ്വര്‍: മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ തുക പിന്‍വലിക്കാന്‍ അവരുടെ അസ്ഥികൂടവും ചുമന്ന് ചുട്ടുപൊള്ളുന്ന വെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് ബാങ്കിലെത്തി വയോധികന്‍. ഒഡിഷയിലെ ക്യോന്‍ജര്‍ ജില്ലയിലെ ദിയാനാലി ഗ്രാമവാസിയായ ജീതു മുണ്ടയാണ് ഈ ദയനീയ സാഹചര്യം നേരിട്ടത്.

ജീതുവിന്റെ സഹോദരി കല്‍റ മുണ്ടയ്ക്ക് മാലിപാസിയിലെ ഒഡിഷ ഗ്രാമീണ ബാങ്കില്‍ അക്കൗണ്ട് ഉണ്ടായിരുന്നു. രണ്ടു മാസം മുമ്പാണ് കല്‍റ മരിച്ചത്. ഇവരുടെ ഭര്‍ത്താവും ഏക മകനും നേരത്തെ മരിച്ചതിനാല്‍ ജീതു മാത്രമായിരുന്നു ഏക ബന്ധു. സഹോദരിയുടെ അക്കൗണ്ടിലുള്ള 20,000 രൂപ പിന്‍വലിക്കാന്‍ ജീതു ബാങ്കിനെ സമീപിച്ചപ്പോള്‍, അക്കൗണ്ട് ഉടമ നേരിട്ട് ഹാജരാകണമെന്നോ അല്ലെങ്കില്‍ നിയമപരമായ അവകാശ രേഖകള്‍ ഹാജരാക്കണമെന്നോ പറഞ്ഞ് ബാങ്ക് മാനേജര്‍ അത് നിരസിച്ചു. നിരക്ഷരനായ ജീതുവിന് സഹോദരിയുടെ മരണ സര്‍ട്ടിഫിക്കറ്റോ പിന്തുടര്‍ച്ചാവകാശ രേഖകളോ ഉണ്ടായിരുന്നില്ല. സഹോദരി മരിച്ചെന്ന് ജീതു പറഞ്ഞിട്ടും അധികൃതര്‍ കേള്‍ക്കാന്‍ തയാറായില്ല. തുടര്‍ന്ന് പലതവണ ജീതു ബാങ്കിലെത്തിയെങ്കിലും അധികൃതര്‍ ഇതേ മറുപടി ആവര്‍ത്തിച്ചു. ബാങ്കിലെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കാതെ അദ്ദേഹം നിസ്സഹായനായി മടങ്ങി.

തുടര്‍ന്ന് തിങ്കളാഴ്ച, ജീതു ഗ്രാമത്തിലെ ശ്മശാനത്തില്‍ പോയി സഹോദരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കുഴിച്ചെടുത്തു. അസ്ഥികൂടം തുണിയില്‍ പൊതിഞ്ഞ് തോളിലേറ്റി കഠിനമായ ചൂടില്‍ മൂന്ന് കിലോമീറ്റര്‍ നടന്ന് അദ്ദേഹം ബാങ്കിലെത്തി. ബാങ്കിന് മുന്നിലെ ഈ കാഴ്ച നാട്ടുകാരെ ഞെട്ടിച്ചു. ചിലര്‍ സങ്കടം കൊണ്ട് കരഞ്ഞപ്പോള്‍ മറ്റ് ചിലര്‍ ബാങ്ക് അധികൃതരുടെ നടപടിയില്‍ ക്ഷുഭിതരായി. ഒരു പാവപ്പെട്ടവന് തന്റെ പണം ലഭിക്കാന്‍ ഇത്രയധികം കഷ്ടപ്പെടണോ എന്ന് ഗ്രാമവാസികള്‍ ചോദിച്ചു. പഞ്ചായത്ത് പ്രസിഡന്റുമായി (സര്‍പഞ്ച്) ബന്ധപ്പെട്ടോ അല്ലെങ്കില്‍ നേരിട്ട് അന്വേഷണം നടത്തിയോ ബാങ്കിന് ഇത് ബോധ്യപ്പെടാമായിരുന്നുവെന്നും എന്നാല്‍ സഹാനുഭൂതിയേക്കാള്‍ രേഖകള്‍ക്കാണ് ബാങ്ക് പ്രാധാന്യം നല്‍കിയതെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *