വനിതാ സിംഗിൾസിൽ 10 വർഷത്തിനിടെ 9–ാമത്തെ ചാംപ്യൻ;യുഎസ് ഓപ്പൺ വനിതാ കിരീടം ബെലാറൂസിന്റെ അരീന സബലേങ്കക്ക്

ന്യൂയോർക്ക് ∙ കഴിഞ്ഞ തവണ നേരിയ വ്യത്യാസത്തിന് കൈപ്പിടിയിൽനിന്ന് അകന്നുപോയ യുഎസ് ഓപ്പൺ കിരീടം ബെലാറൂസിന്റെ അരീന സബലേങ്ക ഇത്തവണ കയ്യെത്തിപ്പിടിച്ചു. അതും ആതിഥേയ താരമായ ജെസിക്ക പെഗുലയെ കീഴടക്കി. വാശിയോടെ പൊരുതിയ പെഗുലയെ, ട്രൈബ്രേക്കറ്റിലേക്കു നീണ്ട രണ്ടു സെറ്റുകൾക്കാണ് സബലേങ്ക കീഴടക്കിയത്. സ്കോർ: 5–7, 5–7.
പത്തു വർഷത്തിനിടെ യുഎസ് ഓപ്പൺ വനിതാ സിംഗിൾസ് ചാംപ്യനാകുന്ന ഒൻപതാമത്തെ താരമെന്ന പ്രത്യേകതയുമായാണ് സബലേങ്കയുടെ കിരീടധാരണം. 2018ലും 2020ലും കിരീടം നേടിയ ജപ്പാന്റെ നവോമി ഒസാക്ക മാത്രമാണ് ഇക്കാലഘട്ടത്തിൽ രണ്ടു തവണ യുഎസ് ഓപ്പൺ നേടിയ ഏക താരം.
രണ്ടു സെറ്റിലും പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച സബലേങ്ക, ആർതർ ആഷ് സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ യുഎസ് ആരാധകരെ സാക്ഷിനിർത്തി ടൈ ബ്രേക്കർ പോരാട്ടത്തിലാണ് ഇരു സെറ്റുകളും പിടിച്ചെടുത്തത്. രണ്ടാം സെറ്റിൽ 0–3 ന് മുന്നിൽ നിന്ന ശേഷം 5–3 എന്ന നിലയിൽ സെറ്റ് നഷ്ടപ്പെടുന്ന ഘട്ടത്തിൽ നിന്നാണ് ഗംഭീര തിരിച്ചുവരവിലൂടെ സെറ്റും മത്സരവും കിരീടവും സബലേങ്ക സ്വന്തമാക്കിയത്.

ലോക രണ്ടാം നമ്പർ താരമായ സബലേങ്കയുടെ കന്നി യുഎസ് ഓപ്പൺ കിരീടമാണിത്. കഴിഞ്ഞ വർഷം കയ്യകലെ നഷ്ടമായ യുഎസ് ഓപ്പൺ ടെന്നിസ് കിരീടമെന്ന സ്വപ്നമാണ് സബലേങ്ക ഇത്തവണ സഫലമാക്കിയത്. യുഎസിന്റെ തന്നെ കൊക്കോ ഗോഫിനോടാണ് അന്ന് സബലേങ്ക ഫൈനലിൽ തോൽവി വഴങ്ങിയത്. സബലേങ്കയുടെ മൂന്നാം ഗ്രാൻസ്‍ലാം കിരീടമാണിത്. ഓസ്ട്രേലിയൻ ഓപ്പണിൽ രണ്ടു തവണ (2023, 2024) വനിതാ സിംഗിൾസ് കിരീടം നേടിയ താരമാണ് സബലേങ്ക.

ജർമനിയുടെ ആഞ്ചലിക് കെർബറിനു (2016) ശേഷം ഒരേ വർഷം തന്നെ രണ്ട് ഹാർഡ് കോർട്ട് ഗ്രാൻസ്‍ലാമുകൾ നേടുന്ന ആദ്യ വനിതാ താരമാണ് സബലേങ്ക. ഓപ്പൺ കാലഘട്ടത്തിൽ ഒരു കലണ്ടർ വർഷത്തിൽ രണ്ട് ഹാർഡ് കോർട്ട് ഗ്രാൻസ്‍ലാമുകൾ നേടിയ മറ്റു വനിതാ താരങ്ങൾ ജർമനിയുടെ സ്റ്റെഫി ഗ്രാഫ് (1988, 1989), മോണിക്ക സെലസ് (1991, 1992), സ്വിറ്റ്സർലൻഡ് താരം മാർട്ടിന ഹിൻജിസ് (1997) എന്നിവർ മാത്രമാണ്.

നേരത്തേ, സെമിയിൽ യുഎസിന്റെ തന്നെ എമ്മ നവാരോയെയാണ് സബലേങ്ക തോൽപിച്ചത്. സ്കോർ 3–6, 6–7 (2–7). ടൈ ബ്രേക്കർ പോരാട്ടത്തിലാണ് രണ്ടാം സെറ്റ് ബെലാറൂസിയൻ താരം പിടിച്ചെടുത്തത്. അതേസമയം ചെക് റിപ്പബ്ലിക് താരം കരോലിന മുച്ചോവയെ തോൽപിച്ചാണ് ലോക ആറാം നമ്പർ താരം ജെസിക്ക പെഗുല ഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ സെറ്റ് കൈവിട്ട യുഎസ് താരം ശക്തമായി തിരിച്ചടിച്ച് കളി സ്വന്തമാക്കുകയായിരുന്നു. സ്കോർ 1–6, 6–4, 6–2. ലോക ഒന്നാം നമ്പർ താരം ഇഗ സ്യാംതെക്കിനെ വീഴ്ത്തിയാണ് പെഗുല സെമിയിൽ കടന്നത്.


I don’t think the title of your article matches the content lol. Just kidding, mainly because I had some doubts after reading the article.