കൊല്ലത്ത് കൈക്കൂലി വാങ്ങിയ കെഎസ്ഇബി സബ് എഞ്ചിനീയർ വിജിലൻസ് പിടിയിൽ.

കൊല്ലം : കുമ്മല്ലൂരിൽ പുതിയതായി ആരംഭിക്കുന്ന കറി പൗഡറുകളുടെ ഉൽപാദന വിപണനത്തിനായി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകുന്നതിന് 5000 രൂപ കൈക്കൂലി വാങ്ങിയ കെഎസ്ഇബി ചാത്തന്നൂർ സെക്ഷൻ ഓഫീസിലെ സബ് എഞ്ചിനീയറും കൊല്ലം കണ്ണനല്ലൂർ മുഖത്തല സ്വദേശിയുമായ നസീർ ഐ വിജിലൻസ് സംഘം കയ്യോടെ പിടികൂടി. സ്ഥാപനത്തിനു വേണ്ടി നിർമ്മിച്ച കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ ലഭിക്കുന്നതിന് കൊല്ലം ചാത്തന്നൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ ഓൺലൈൻ വഴി ആറുമാസം മുമ്പ് അപേക്ഷ നൽകിയിരുന്നു. വൈദ്യുതി കണക്ഷനായി പുതിയ ട്രാൻസ്ഫോമർ സ്ഥാപിച്ച ശേഷം ചാത്തന്നൂർ കെഎസ്ഇബി സെക്ഷൻ ഓഫീസിലെ സബ് -ഇഞ്ചിനീയർ നസീർ രണ്ട് തവണ സ്ഥലത്ത് പരിശോധന നടത്തി പോയെങ്കിലും വൈദ്യുതി കണക്ഷൻ നൽകിയില്ല.
തുടർന്ന് ഇന്നലെ സബ് എഞ്ചിനീയർ നസീർ കെട്ടിടം നിർമ്മാണ കരാറുകാരനെ ഫോണിൽ വിളിച്ചു. “കാര്യങ്ങളൊക്കെ നിങ്ങൾക്ക് അറിയാവുന്നതല്ലേ എന്നും വൈദ്യുതി കണക്ഷൻ നൽകണമെങ്കിൽ 5000 രൂപ കൈക്കൂലി നൽകണമെന്നും നാളെ പരിശോധനയ്ക്ക് എത്തുമെന്നും പറഞ്ഞു”. എന്നാൽ കൈക്കൂലി നൽകി കാര്യം സാധിക്കാൻ താല്പര്യമില്ലാത്ത പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം കെണിയൊരുക്കി നിരീക്ഷിച്ച് വരവേ ഇന്നുച്ചയ്ക്ക് 12 മണിക്ക് കുമ്മനൂരിലുള്ള സ്ഥാപനത്തിൽ വച്ച് പരാതിക്കാരനെ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവേ സബ് എഞ്ചിനീയർ നസീറിനെ വിജിലൻസ് കയ്യോടെ പിടി കൂടുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കി
