പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ അന്തിമ ഘട്ടത്തില്‍ : ട്രംപ്

0
TRUMP

വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ സമാധാനക്കരാര്‍ ഒപ്പിടുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഏപ്രില്‍ എട്ടിന് പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെ, ഇറാനും ഇസ്രയേലും തമ്മിലുണ്ടായ ആക്രമണങ്ങള്‍ അവസാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.ലെബനനിലെ ബെയ്‌റൂട്ടില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് മറുപടിയായി ഇറാന്‍ ഇസ്രയേലിനെതിരെ ബാലിസ്റ്റിക് മിസൈലുകള്‍ പ്രയോഗിച്ചിരുന്നു. ഇസ്രയേല്‍ ഇതിന് പ്രത്യാക്രമണവും നടത്തി. ഈ ആക്രമണങ്ങളില്‍ ഇരു രാജ്യങ്ങളിലും ആളപായം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. എന്നാല്‍ തെക്കന്‍ ലെബനനില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 14 പേര്‍ കൊല്ലപ്പെട്ടു. ലെബനനെ കൂടി ഉള്‍പ്പെടുത്തിയുള്ള സമാധാനക്കരാറാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഇറാന്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇറാന്‍ വീണ്ടും ആക്രമിച്ചാല്‍ പൂര്‍ണ ശക്തിയോടെ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മുന്നറിയിപ്പ് നല്‍കി. ലെബനനിലെ ഹിസ്ബുല്ല കേന്ദ്രങ്ങളില്‍ തങ്ങളുടെ ആക്രമണം തുടരുമെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സും വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനില്‍ വലിയ രീതിയിലുള്ള ആക്രമണത്തിന് തയ്യാറെടുക്കുന്നതിനിടെ, ട്രംപ് നേരിട്ട് ഇടപെട്ട് നെതന്യാഹുവുമായി സംസാരിക്കുകയും ആക്രമണത്തില്‍ നിന്ന് പിന്തിരിയാന്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടുണ്ട്. പാകിസ്ഥാന്റെ മധ്യസ്ഥതയിലാണ് നിലവില്‍ നയതന്ത്ര, സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നത്. ഇതിന്റെ ഭാഗമായി പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ടെഹ്റാറില്‍ ഇറാന്റെ പരമോന്നത നേതാവ് മൊജ്തബ ഖമേനിക്ക് പ്രത്യേക കത്ത് കൈമാറി. ഇറാന്‍ ഇപ്പോഴും ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ വ്യക്തമാക്കി.

വീണ്ടും യുദ്ധം ഉണ്ടാകുമെന്ന ഭയം നിലനില്‍ക്കുന്നുണ്ടെങ്കിലും ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനിലെ ജനജീവിതം തിങ്കളാഴ്ച താരതമ്യേന ശാന്തമായിരുന്നു. നഗരത്തില്‍ ആളുകള്‍ സജീവമായിരുന്നുവെന്ന് രാജ്യന്തര വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. യുഎസിനും ഇസ്രായേലിനും പൊതുതാല്‍പര്യങ്ങള്‍ ഉണ്ടെങ്കിലും എല്ലാ സാഹചര്യങ്ങളിലും ഇരു രാജ്യങ്ങളുടെയും നിലപാടുകള്‍ ഒന്നാകണമെന്നില്ല എന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് അഭിപ്രായപ്പെട്ടു. സമാധാന ശ്രമങ്ങള്‍ പുരോഗമിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ എണ്ണവില കുറഞ്ഞിട്ടുണ്ട്. കരാര്‍ യാഥാര്‍ഥ്യമായാല്‍ ഹോര്‍മുസ് വഴിയുള്ള ചരക്കുനീക്കം സാധാരണ നിലയിലേക്ക് മാറിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *