ലൈംഗിക പീഡനം : യൂട്യൂബര്‍ ‘ഷാലു കിങ്’ അറസ്റ്റില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്കി പതിനഞ്ചുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ വ്ലോഗർ അറസ്റ്റില്‍. കൊടിയമ്മ ചേപ്പിനടുക്കം വീട്ടില്‍ മുഹമ്മദ് സാലി (35) നാണ് പിടിയിലായത്. ഇയാൾ കാസർഗോഡ് സ്വദേശിയാണ്. വിദേശത്ത് നിന്നു മടങ്ങി വരുമ്പോള്‍ ഇന്ന് മംഗലാപുരം വിമാനത്താവളത്തില്‍ വെച്ചാണ് കൊയിലാണ്ടി പോലീസാണ് അറസ്റ്റ് ചെയ്തത്. ഷാലു കിങ് മീഡിയ, ഷാലു കിങ് വ്ലോഗ്സ്, ഷാലു കിങ് ഫാമിലി തുടങ്ങിയ പേരില്‍ കഴിഞ്ഞ ഏഴ് വർഷത്തോളമായി ഇയാള്‍ സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോയും വ്ലോഗുകളും ചെയ്തുവരികയാണ് .
2016-ല്‍ ഇയാള്‍ വിവാഹം കഴിച്ചിരുന്നു. ഇതില്‍ മൂന്ന് മക്കളുണ്ട്. ഭാര്യയുമായി പിണങ്ങിയ സമയത്താണ് വിദേശത്ത് താമസിച്ച് പഠിക്കുന്ന ആരാധികയായ പതിനഞ്ചുകാരിയെ പരിചയപ്പെടുന്നത്. ഇൻസ്റ്റഗ്രാം, സ്നാപ് ചാറ്റ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴിയായിരുന്നു പരിചയം. പിന്നീട് വിവാഹം കഴിക്കാം എന്ന് പറഞ്ഞ് ലൈംഗികാതിക്രമം നടത്തുകയായിരുന്നു.സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതി വിദേശത്തേക്ക് കടന്നു. പിന്നാലെ കൊയിലാണ്ടി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
വിദേശത്തു നിന്നും മംഗലാപുരം വിമാനത്താവളം വഴി എത്തിയപ്പോഴായിരുന്നു പോലീസ് പിടികൂടിയത്. വിമാനം ഇറങ്ങിയതിന് പിന്നാലെ എമിഗ്രേഷൻ വിഭാഗം കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു.
കൊയിലാണ്ടി എസ്എച്ച്ഒ ശ്രീലാല്‍ ചന്ദ്രശേഖരൻ, എസ്ഐ ആർ.സി. ബി ജു, സന്തോഷ് ലാല്‍, കെ.പി. ഗിരീഷ്, എഎസ്ഐ വിജു വാണിയംകുളം, ശ്രീലത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കും.