ഹേമചന്ദ്രൻ കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് തിരിച്ചെത്തി

കൽപ്പറ്റ : സുൽത്താൻ ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി നൗഷാദ് ഇന്ത്യയിലെത്തി. വിസ കാലാവധി കഴിഞ്ഞതോടെ യുഎഇയിലുള്ള ബംഗളൂരു ഇന്റർനാഷണൽ എയർപോർട്ടിൽ ഇറങ്ങിയ പ്രതിയെ ലുക്ക്ഔട്ട് നോട്ടീസുള്ളതിനാൽ വിമാനത്താവള ഉദ്യോഗസ്ഥർ തടഞ്ഞുവച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ബംഗളുരുവിലെത്തി പ്രതിയെ വാങ്ങും. മെഡിക്കൽ കോളേജ് പൊലീസ് സംഘം ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു. യുഎഇയിലായിരുന്ന പ്രതി വിസ കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് തിരിച്ചു വന്നത്.
കഴിഞ്ഞ വർഷം മാർച്ച് 24 നാണ് വയനാട് സ്വദേശി ഹേമചന്ദ്രനെ കോഴിക്കോട് നിന്നും തട്ടിക്കൊണ്ട് പോയത്. കഴിഞ്ഞ മാസമാണ് മൃതദേഹം തമിഴ്നാട് ചേരമ്പാടിയിലെ വനപ്രദേശത്ത് നിന്നും പൊലീസ് കണ്ടെടുത്തത്. ബത്തേരി സ്വദേശികളായ ജ്യോതിഷും , അജേഷും കേസിൽ നേരത്തെ അറസ്റ്റിലായിരുന്നു.