നിലമ്പൂരിൽ ആദ്യമെണ്ണിയ പഞ്ചായത്തുകളിൽ യുഡിഎഫ് വോട്ട് നില

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ രണ്ട് പഞ്ചായത്തുകൾ എണ്ണിക്കഴിയുമ്പോൾ യുഡിഎഫിന് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് സൂചന. വഴിക്കടവ് പഞ്ചായത്തിലെയും മൂത്തേടം പഞ്ചായത്തിലെയും വോട്ടുകളാണ് ആദ്യ മണിക്കൂറിൽ എണ്ണിത്തീർത്തത്. യുഡിഎഫിന് കൃത്യമായ സ്വാധീനമുള്ള ഇടങ്ങളിൽ പക്ഷേ സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന് പ്രതീക്ഷിച്ച വോട്ട് ഇതുവരെ ലഭിച്ചിട്ടില്ല. ആദ്യമെണ്ണിയ വഴിക്കടവ് പഞ്ചായത്തിലെ 46 ബൂത്തുകളിൽ നിന്നും യുഡിഎഫിന് 11659 വോട്ടുകളും എൽഡിഎഫിന് 10040 വോട്ടുകളും അൻവറിന് 4312 വോട്ടുകളുമാണ് ലഭിച്ചത്. ബിജെപി 1507 വോട്ടുകൾ നേടി. പ്രതീക്ഷിച്ചതിലേറെ മുന്നേറ്റമുണ്ടാക്കിയത് പിവി അൻവറാണ്. യുഡിഎഫ് വോട്ടുകളാണ് പിവി അൻവർ വഴിക്കടവിൽ പിടിച്ചത്.
മൂത്തേടം പഞ്ചായത്ത് യുഡിഎഫ് ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പഞ്ചായത്തായിരുന്നു. ഇവിടെ 2021ൽ 2331 വോട്ടിന്റെ ലീഡ് യുഡിഎഫ് നേടിയിരുന്നു. ലീഗിന് വ്യക്തമായ സ്വാധീനമുള്ള മൂത്തേടത്ത് പഞ്ചായത്തിൽ യുഡിഎഫ് വോട്ട് ചോർന്നില്ലെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. വഴിക്കടവിലെ പോലെ ലീഗ് വോട്ടുകൾ മൂത്തേടത്ത് ചോർന്നിട്ടില്ല. ഇത്തവണ ലീഡ് 2500 കടക്കുമെന്ന് പ്രതീക്ഷിച്ചിടത്ത് 3700 ലധികം ലീഡ് നേടാൻ യുഡിഎഫിന് കഴിഞ്ഞിട്ടുണ്ട്.