കേരളത്തിലെ 57 ജയിലുകളിൽ 10593 തടവുകാർ : കുറ്റവാളികൾ വർദ്ദിക്കുന്നു

കണ്ണൂർ: സംസ്ഥാനത്തെ ജയിലുകളിൽ തടവുകാരുടെ എണ്ണത്തിൽ വൻ വർധന. 57 ജയിലുകളിലായി 10593 തടവുകാരാണുള്ളത്. പരമാവധി 7200 തടവുകാരെ മാത്രം പാർപ്പിക്കാനുള്ള ശേഷി മാത്രം നിലനിൽക്കേയാണ് ഈ കണക്ക്. സംസ്ഥാന ജയിൽ വകുപ്പിൻ്റെ ഓരോ ദിവസത്തെ കണക്കെടുത്താലും ഈ വർധന വ്യക്തമാണ്.
10340 പുരുഷന്മാരും 252 സ്ത്രീ തടവുകാരുമാണ് ഇപ്പോഴുള്ളത്. സ്ത്രീ തടവുകാരുടെ എണ്ണവും വർഷം തോറും കൂടുകയാണ്. ശിക്ഷ തടവുകാരെക്കാൾ കൂടുതൽ റിമാൻഡ്, വിചാരണ തടവുകാരാണ്. അതിലേറെ ഭീതി പെടുത്തുന്നത് 30 വയസിനു താഴെ ഉള്ളവരാണ് കൂടുതലും എന്നുള്ളതാണ്. അതിൽ തന്നെ കഞ്ചാവ്, മയക്കുമരുന്ന് കേസുകളിലെ പ്രതികളാണെന്ന് ജയിൽ ഉദ്യോഗസ്ഥർ പറയുന്നു.കഴിഞ്ഞ അഞ്ചുവർഷത്തിനിടെ കേരളത്തിലെ തടവുകാരുടെ എണ്ണത്തിൽ 40% വർധനയാണ് ഉണ്ടായത്. മയക്കുമരുന്ന്, പോക്സോ കേസ് ഉൾപ്പടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചതാണ് തടവുകാരുടെ എണ്ണം കൂടാൻ പ്രാധനമായും കാരണം. മയക്കുമരുന്ന്, പോക്സോ കേസുകളിൽ വ്യവസ്ഥ കർശനമാക്കിയതോടെ ജാമ്യം കിട്ടാനും സമയമെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.തടവുകാരുടെ എണ്ണം വർധിച്ചതോടെ ജയിലുകളിലെ ഭക്ഷണ ചെലവും വലിയതോതിൽ വർധിച്ചു. 2023- 24 വർഷത്തിൽ തടവുകാരുടെ ഭക്ഷണത്തിനായി 28.5 കോടി രൂപയാണ് വകയിരുത്തിയത്. എന്നാൽ തടവുകാരുടെ എണ്ണം വർധിച്ചതോടെ 2.4 കോടി രൂപ അധികം അനുവദിക്കേണ്ടി വന്നതായാണ് കണക്ക്. ഒരു തടവുകാരന് ഉച്ചയ്ക്കും രാത്രിയും 200 ഗ്രാം വീതം അരിയാണ് അനുവദിക്കുന്നത്.
സാമ്പത്തിക പ്രതിസന്ധിയിൽ സംസ്ഥാന സർക്കാർ ജയിലുകളിലെ മറ്റു പരിപാടികൾ ചുരുക്കുമ്പോഴും ജയിലിലെ അന്തേവാസികൾക്കായുള്ള ചെലവ് ക്രമാനുഗതമായി വർധിക്കുകയാണ്. യഥാർഥത്തിൽ അന്തേവാസികൾക്ക് നൽകേണ്ട കടമ നിർവഹിച്ചേ തീരു എന്നാണ് ഇവർ പറയുന്നത്.