‘ മനുഷ്യരെ മനുഷ്യത്വവും സ്നേഹവുമുള്ള സമൂഹമാക്കി നിലനിർത്തുവാൻ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾ നിലനിൽക്കണം ” -അനിൽ പ്രകാശ്

- കല്യാൺ സാംസ്കാരിക വേദിയുടെ ഒന്നാം വാർഷികാഘോഷത്തിൽ കവിതകളുടെ വെഞ്ചാമരം വീശി മുംബൈ കവികൾ.
- -ഇരുപതിൽപരം കവികൾ ഒത്തുകൂടി കവിതകൾ ചൊല്ലി.
- -മുതിർന്നവർക്കൊ പ്പം പുതുതലമുറയിലെ കുട്ടികളും പങ്കെടുത്തു
- മുംബൈ : ചുറ്റും ഭീതിപ്പെടുന്ന വാർത്തകളാണ് നമ്മുടെ സമൂഹത്തിൽ നിന്ന് വന്നുകൊണ്ടിരിക്കുന്നത്.
മനുഷ്യരെ മനുഷ്യത്വവും സ്നേഹവുമുള്ള സമൂഹമാക്കി നിലനിർത്തുവാൻ സാഹിത്യ സാംസ്കാരിക കൂട്ടായ്മകൾ നിലനിൽക്കേണ്ടതുണ്ടെന്ന് മുംബൈ മലയാളഭാഷാപ്രചാരണ സംഘം പ്രവർത്തകൻ അനിൽ പ്രകാശ് .
ചെറുതെങ്കിലും മഹത്തരമായ കാര്യങ്ങൾ ചെയ്യുന്നതാണ് കൂടുതൽ മനോഹരമെന്ന് ആദ്ദേഹം പറഞ്ഞു. അനിൽ പ്രകാശ്. കല്യാൺ സാംസ്കാരിക വേദിയുടെ വാർഷികാഘോഷ ചടങ്ങിൽ
മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈസ്റ്റ് കല്യാൺ കേരള സമാജത്തിൻ്റെ വാർഷിക ആഘോഷവേദിയുടെ ഈ ഹാൾ വിസ്തീർണ്ണം കൊണ്ട് ചെറുതായിരിക്കാം. പക്ഷേ ഇവിടെ നടക്കുന്നത് ഒരു മഹത്തായ കാര്യമാണ്. എല്ലാ മഹത്തായ കാര്യങ്ങളും ആരംഭിക്കുന്നത് ഇതുപോലുള്ള ചെറിയ ഇടങ്ങളിൽ നിന്നാണ്’; അദ്ദേഹം കൂട്ടിച്ചേർത്തു. കല്യാൺ സാംസ്കാരിക വേദിയുടെ വനിതാ പ്രവർത്തകർ കാണിക്കുന്ന ഉത്സാഹവും അർപ്പണവും തന്നെ വിസ്മയിപ്പിച്ചുവെന്നും അനിൽ പ്രകാശ് പറഞ്ഞു.
ഈസ്റ്റ് കല്യാൺ കേരള സമാജം പ്രസിഡണ്ട് ലളിതാ മേനോൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കല്യാൺ നഗരത്തെ മുംബൈ മലയാളികളുടെ പ്രധാനപ്പെട്ട ഒരു സാംസ്കാരിക നഗരമാക്കി മാറ്റാനുള്ള വലിയൊരു ദൗത്യത്തിന്റെ ഒരു ചെറിയ തുടക്കമാണ് കല്യാൺ സാംസ്കാരിക വേദിയുടെ ഈ വാർഷികാഘോഷം എന്ന് ലളിതാമേനോൻ പറഞ്ഞു. കഥകളുടെയും കവിതകളുടെയും അവതരണങ്ങൾക്കപ്പുറം കലയുടെയും സാംസ്കാരിക പ്രവർത്തനത്തിന്റെയും എല്ലാ സാധ്യതയും കല്യാൺ സാംസ്കാരിക വേദി അന്വേഷിക്കുന്നുണ്ട്. പുതിയ തലമുറയിലെ കുട്ടികളെ കൂടി ചേർത്ത് പിടിച്ചുകൊണ്ടാണ് വേദി ഈ ഒന്നാം വർഷത്തിൽ എത്തിനിൽക്കുന്നത് എന്നതിൽ ഞങ്ങൾക്ക് അഭിമാനമുണ്ട് എന്നും ലളിതാ മേനോൻ പറഞ്ഞു.
സന്തോഷ് പല്ലശ്ശന ചടങ്ങ് നിയന്ത്രിച്ചു. ലിജി നമ്പ്യാർ സ്വാഗതം ആശംസിച്ചു. മുതിർന്ന പത്രപ്രവർത്തകനും എഴുത്തുകാരനുമായ കാട്ടൂർ മുരളിയെ ചടങ്ങിൽ ആദരിച്ചു.
കല്യാൺ സാംസ്കാരിക വേദിയുടെ സാരഥികളായ സന്തോഷ് പല്ലശ്ശന, കെ വിഎസ് നെല്ലുവായ് എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.
വാർഷികാഘോഷത്തോടനുബന്ധിച്ച് നടന്ന കവിതാരചന മത്സരത്തിൽ ഒന്നാം സമ്മാനം ടി സുരേഷ് കുമാർ, രണ്ടാം സമ്മാനം അമ്പിളി കൃഷ്ണകുമാർ, മൂന്നാം സമ്മാനം വി. സി. സോമസുന്ദരൻ എന്നിവർ നേടി. വിജയികൾക്ക് യഥാക്രമം 2001, 1001, 501 രൂപ യും ഫലകവും നൽകി.
നീലക്കുറിഞ്ഞി ഡിപ്ലോമ കോഴ്സ് പാസായ അഞ്ജന നമ്പ്യാർ, അഞ്ജലി സുധാകരൻ, അനന്തകൃഷ്ണൻ നായർ, അപർണ നായർ, ഉജ്ജ്വല്‍ ശ്രീധരൻ, സ്നേഹ മോഹൻദാസ് മേനോൻ എന്നിവർക്ക് സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്തു.
സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരത്തിൽ മുംബ്ര -കല്യാൺ മേഖലാ മത്സര വിജയികളായ ശ്രീപ്രിയ വിജയകുമാർ നായർ, സാന്ദ്ര പ്രകാശം നായർ, കൃഷ്ണപ്രിയ നായർ എന്നിവരെ ചടങ്ങിൽ അനുമോദിച്ചു.
തുടർന്ന് നടന്ന കാവ്യ സന്ധ്യയിൽ സാന്ദ്ര പ്രകാശം, ശ്രീപ്രിയ, കൃഷ്ണപ്രിയ, ടി കെ മുരളീധരൻ, പി കെ മുരളീകൃഷ്ണൻ, സുനിത എഴുമാവിൽ, സുരേഷ് നായർ, സുരേഷ് കുമാർ ടി,കുറ്റൂർ രാജേന്ദ്രൻ, ഇന്ദിരാ കുമുദ്, ജയശ്രീ രാജേഷ്, ഇ. ഹരീന്ദ്രനാഥ്, അജിത്ത് ആനാരി, അമ്പിളി കൃഷ്ണകുമാർ, രേഖരാജ്, സവിത മോഹൻ, സുജാത നായർ, ലിജി നമ്പ്യാർ, അജിത് ശങ്കരൻ, ജോയ് ഗുരുവായൂർ, കെവിഎസ് നെല്ലുവായ്, ലളിത മേനോൻ, സന്തോഷ് പലശ്ശന എന്നിവർ കവിതകൾ അവതരിപ്പിച്ചു.
കാവ്യസന്ധ്യയിലെ കവിതകളെ വിലയിരുത്തിക്കൊണ്ട് സുനിത എഴുമാവിൽ, രമേശ് നാരായണൻ, അമൃതജ്യോതി ഗോപാലകൃഷ്ണൻ, പി.കെ.മുരളികൃഷണൻ എന്നിവർ പ്രസംഗിച്ചു. ഈസ്റ്റ് കല്യാണം കേരള സമാജം വൈസ് പ്രസിഡൻറ് ഷാജി അഗസ്റ്റിൻ നന്ദി പറഞ്ഞു.