സ്കൂളുകളിൽ പരീക്ഷാനന്തര ആഘോഷങ്ങൾക്ക് വിലക്ക്

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയുടെ അവസാന ദിവസം സ്കൂളുകളിലെ കുട്ടികളുടെ ആഘോഷ പരിപാടികൾ വിലക്കി പൊതുവിദ്യാഭ്യാസ വകുപ്പ്. കഴിഞ്ഞ ദിവസം പൊതുവിദ്യാഭ്യാസ ഡയറക്റ്റർ എസ്. ഷാനവാസിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. ജില്ലാ വിദ്യാഭ്യാസ ഓഫിസർമാർക്കും ഹയർസെക്കൻഡറി ഡെപ്യൂട്ടി ഡയറക്റ്റർമാർക്കും നിർദേശം അയയ്‌ക്കും.
അവസാന പരീക്ഷ കഴിഞ്ഞ് ക്യാംപസിൽ വിദ്യാർഥികൾ ഹോളി മോഡൽ ആഘോഷവും ചെണ്ടമേളവും മറ്റുമായി വിടപറച്ചിൽ നടത്തുന്നത് പലപ്പോഴും സംഘർഷത്തിലെത്തും. പരീക്ഷ കഴിഞ്ഞയുടൻ കുട്ടികൾ വീട്ടിലേക്ക് മടങ്ങണമെന്ന് സ്കൂൾ മാനെജ്മെന്‍റുകൾ കർശന നിർദേശം നൽകണം.വീട്ടിൽ പതിവുസമയത്ത് എത്തുന്നുണ്ടോയെന്ന് രക്ഷകർത്താക്കൾ ശ്രദ്ധിക്കണം. ചില വിദ്യാർഥികൾ സ്കൂൾ ടോയ്ലെറ്റുകളിലിരുന്ന് മദ്യപിക്കുകയും പുകവലിക്കുകയും നിരോധിത പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുള്ളതിനാൽ പരീക്ഷ കഴിഞ്ഞ് ഇവിടേക്ക് പ്രവേശിക്കാൻ അനുവദിക്കില്ല. അവസാന പരീക്ഷ കഴിഞ്ഞാൽ ക്യാംപസിൽ കുട്ടികൾ നിൽക്കാൻ പാടില്ല. തീരുമാനം കർശനമായി നടപ്പിലാക്കണമെന്നും പറഞ്ഞു.