ഏറ്റുമാനൂർ മഹാദേവക്ഷേത്ര ഉത്സവ0 :മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ യോഗം ചേർന്നു

0

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിലെ ഉത്സവം നടത്തിപ്പുമായി ബന്ധപ്പെട്ടു വിപുലമായ ഒരുക്കങ്ങൾക്കു നിർദേശം നൽകി ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ചേർന്ന വകുപ്പുതല ഉദ്യോഗസ്ഥരുടെ യോഗം.
ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനു ശബരിമല തീർഥാടനകാലത്തെ ആസൂത്രണം മാതൃകയാക്കി എല്ലാവരും ഏകമനസോടെ പ്രവർത്തിക്കണമെന്ന് ഏറ്റുമാനൂർ ശ്രീകൈലാസ് ഓഡിറ്റോറിയത്തിൽ ചേർന്ന വിവിധ വകുപ്പു മേധാവികളുടെയും ജനപ്രതിനിധികളുടെയും ദേവസ്വം ഭാരവാഹികളുടെയും യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് കർശനമായ ജാഗ്രത പുലർത്തണമെന്ന് മന്ത്രി വനംവകുപ്പ് അധികൃതർക്ക് കർശന നിർദ്ദേശം നൽകി. ഒൻപത് ആനകളെ എഴുന്നള്ളിക്കുന്ന ദിവസങ്ങളിൽ എലിഫെന്റ് സ്‌ക്വാഡ് സ്ഥലത്തുണ്ടാകണം. നാട്ടാനപരിപാലന ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു.
ലഹരിവസ്തുക്കളുടെ വിൽപന തടയാൻ നേരത്തേതന്നെ കർശന പരിശോധന നടത്തണമെന്ന് എക്സൈസ്, പോലീസ് അധികൃതർക്ക് നിർദേശം നൽകി.
ഉത്സവദിവസങ്ങളിൽ റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഏറ്റുമാനൂരിൽ കൺട്രോൾ റൂം പ്രവർത്തിക്കുമെന്ന് പറഞ്ഞു.
ഉത്സവദിവസങ്ങളിൽ 386 പോലീസുകാർ അടങ്ങുന്ന സംഘം മൂന്നു ഷിഫ്റ്റിലായി ചുമതലയിലുണ്ടാകും. ഏഴരപ്പൊന്നാന ദിവസവും ആറാട്ടുദിവസവും കൂടുതൽ പൊലിസീനെ നിയോഗിക്കും. എക്സൈസ്, ഫയർഫോഴ്സ് സംഘം 24 മണിക്കൂറും പ്രവർത്തിക്കും. ശുചീകരണത്തിന് കൂടുതൽ ജീവനക്കാരെ നിയോഗിക്കും. വഴിവിളക്കുകൾ പ്രവർത്തനക്ഷമമാക്കും. ശുചിത്വമിഷനുമായി ചേർന്ന് ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വേനൽകൂടി പരിഗണിച്ച് ശുദ്ധമായ കുടിവെള്ളവും ഭക്ഷണവുമാണ് വിതരണം ചെയ്യുന്നതെന്ന് ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഉറപ്പുവരുത്തും. ഭക്ഷണസാധനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കാൻ മൊബൈൽ ലാബും പ്രവർത്തിക്കും. ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ഉറപ്പുവരുത്തും. കെ.എസ്.ആർ.ടി.സി.
സമീപ ഡിപ്പോകളിൽനിന്ന് ആവശ്യാനുസരണം കൂടുതൽ ബസുകളോടിക്കും. തടമില്ലാതെ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികളെടുത്തിട്ടുണ്ടെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു. ജില്ലാ കളക്ടർ ജോൺ വി. സാമുവൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, നഗരസഭാ അധ്യക്ഷ ലൗലി ജോർജ്ജ് പടികര, കോട്ടയം തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വ്യാപാരിവ്യവസായി ഏകോപനസമിതി,വ്യാപാരിവ്യവസായി സമിതി, ക്ഷേത്രോപദേശകസമിതി എന്നിവയുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

“ഏറ്റുമാനൂർ ക്ഷേത്രത്തിൽ നടപ്പാക്കുന്നത് രണ്ടു കോടി​ ​രൂപയുടെ പദ്ധതികൾ “- മന്ത്രി

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ടുകോടി എൺപത്തിഅയ്യായിരം ​രൂപയുടെ വികസനപ്രവർത്തനങ്ങളാണു നടപ്പാക്കുന്നതെന്നു ദേവസ്വം-സഹകരണ-തുറമുഖം വകുപ്പു മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 45 ലക്ഷം രൂപ മുടക്കി ബലിക്കൽപ്പുരയുടെ നവീകരണമടക്കം പൂർത്തിയാക്കും. ഭജനമഠം നവീകരണമടക്കമുള്ള കാര്യങ്ങൾക്കായി 15,38,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്. 11 ലക്ഷം രൂപ മുടക്കി കിഴക്കേ ഗോപുരവികസന പ്രവർത്തനങ്ങൾ ഉടനാരംഭിക്കും. കൈലാസ് ഓഡിറ്റോറിയം നവീകരണവും വൈകാതെ പൂർത്തിയാക്കും.
17,96,000 രൂപ ചെലവഴിച്ച് കല്യാണമണ്ഡപം നവീകരിച്ചു. ഊട്ടുപുരയുടെ നവീകരണവും പൂർത്തിയായി. 13,30,000 രൂപയാണ് ഇതിന് ചെലവായത്. 12,19,000 രൂപ ചെലവിൽ ക്ഷേത്രത്തിലേക്കുള്ള റോഡുകളുടെ നവീകരണം പൂർത്തിയാക്കി. ഏഴു ലക്ഷം രൂപ ചെലവിൽ കുളപ്പുര നവീകരണവും പൂർത്തിയായി. വാർഷിക അറ്റകുറ്റപ്പണികൾ രണ്ടുദിവസത്തിനകം പൂർത്തിയാകുമെന്നും മന്ത്രി പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *