പകുതിവില തട്ടിപ്പ് കേസ് : സായ്ഗ്രാമം ഡയറക്‌ടർക്കെതിരെ എൻജിഒ കോൺഫെഡറേഷൻ

തിരുവനന്തപുരം :പാതിവിലയ്ക്ക് ടൂവീലർ വാഗ്‌ദാനം ചെയ്‌തുള്ള തട്ടിപ്പിൽ സായ്ഗ്രാമം ഡയറക്‌ടർ ആനന്ദകുമാറിനെതിരെ ഗുരുതര ആരോപണവുമായി എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾ. അനന്തുകൃഷ്‌ണനെ എൻജിഒ കോൺഫെഡറേഷൻ അംഗങ്ങൾക്ക് പരിചയപ്പെടുത്തിയത് സായ്ഗ്രാമം ഡയറക്‌ടറും നാഷണൽ എൻജിഒ കോൺഫെഡറേഷൻ ആജീവനാന്ത അധ്യക്ഷനുമായ ആനന്ദകുമാറാണെന്ന് അംഗങ്ങൾ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.തിരുവനന്തപുരത്ത് മാത്രം ഏഴ് എൻജിഒ സംഘടനകളും കേരളമാകെ 175ഓളം എൻജിഒകളും സ്‌കൂട്ടർ വാഗ്‌ദാനത്തിന് ഇരകളായി. 2% ശതമാനം അഡ്‌മിനിസ്ട്രേറ്റീവ് കോസ്റ്റ് എൻജിഒയ്ക്ക് ലഭിക്കുമെന്ന വ്യവസ്ഥയിലായിരുന്നു ഗുണഭോക്താക്കളെ തട്ടിപ്പിലേക്ക് ആകർഷിച്ചത്. തിരുവനന്തപുരം ജില്ലയിൽ മാത്രം ഇങ്ങനെ 75 കോടിയോളം രൂപ പിരിച്ചു. കബളിപ്പിക്കപ്പെട്ടവർ സംസ്ഥാന വ്യാപകമായി ഇപ്പോൾ എൻജിഒകൾക്കെതിരെ പൊലീസിന് പരാതി നൽകുകയാണ്.എൻജിഒകളാണ് ഇപ്പോൾ ജനങ്ങൾക്ക് മുമ്പിൽ തട്ടിപ്പുകാർ. ആനന്ദകുമാറാണ് തട്ടിപ്പുകാരനായ അനന്തുകൃഷ്‌ണനെ എൻജിഒകൾക്ക് പരിചയപ്പെടുത്തുന്നത്. ഇതുവരെ ആനന്ദകുമാറിലേക്ക് ക്രൈംബ്രാഞ്ച് അന്വേഷണം എത്തിയിട്ടുമില്ല.
ഗുണഭോക്താക്കളിൽ നിന്നും പണം എൻജിഒകളുടെ അക്കൗണ്ടിലേക്ക് സ്വീകരിച്ച ശേഷം മൂന്നു ദിവസത്തിനുള്ളിൽ എല്ലാ രേഖകളും സഹിതം എൻജിഒ കോൺഫെഡറേഷൻ പറയുന്ന കൺസൾട്ടിങ് ഏജൻസി ഏജൻസിയുടെ അക്കൗണ്ടിലേക്ക് മാറ്റുകയാണ് ചെയ്‌തതെന്നും അംഗങ്ങൾ ആരോപണമുന്നയിച്ചു. ഗുണഭോക്താക്കളിൽ നിന്നും പിരിച്ച തുക തങ്ങളാൽ കഴിയുന്ന വിധം തിരികെ നൽകാനുള്ള ശ്രമത്തിലാണ് ഇപ്പോളെന്നും അംഗങ്ങൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.അനന്തുകൃഷ്ണൻ നടത്തിയത് വൻതട്ടിപ്പാണെന്ന് പോലീസ് വ്യക്തമാക്കി.സ്‌കൂട്ടറും ലാപ്ടോപ്പും പാതിവിലക്കു ലഭിക്കുമെന്ന് വാഗ്‌ദാനം ചെയ്ത് വാങ്ങിയത് കോടികൾ .ഒരു ലക്ഷത്തോളം പേരിൽ നിന്ന് പണം വാങ്ങിയ രേഖകൾ പൊലീസിന് ലഭിച്ചു.33000 പരാതിയെങ്കിലും ഇനിയും വരാനുണ്ടെന്നാണ് പോലീസ് നിഗമനം .ആദ്യഘട്ടപട്ടികയിൽ 242 ഗുണഭോകാതാക്കളുണ്ട്