ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി : ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പാരിസ്: ജി7 ഉച്ചകോടിക്കിടെ ആഗോള കടല്‍സുരക്ഷാ വിഷയത്തില്‍ ഇന്ത്യയുടെ ആശങ്ക ശക്തമായി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്ത്. സമുദ്രപാതകളില്‍ നടക്കുന്ന ആക്രമണങ്ങളും സുരക്ഷാ ഭീഷണിയും വിവിധ രാജ്യങ്ങളുടെ വ്യാപാരത്തെയും സാമ്പത്തിക സംവിധാനങ്ങളെയും ബാധിക്കുന്നുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. ഇത്തരം സംഭവങ്ങളുടെ ആഘാതം ഇന്ത്യക്കും നേരിട്ട് അനുഭവിക്കേണ്ടിവന്നിട്ടുണ്ട്. ഇന്ത്യക്കാരും ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ പൗരന്മാരെ ബാധിച്ച കടല്‍സുരക്ഷാ പ്രശ്‌നങ്ങളുടെ ഗൗരവം അദ്ദേഹം ലോകനേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി.
ലോകവ്യാപകമായി കടല്‍മേഖലയില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷങ്ങളും ആക്രമണങ്ങളും സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയിലാണ് ഇന്ത്യയുടെ നിലപാട് മോദി വിശദീകരിച്ചത്. ഒമാന്‍ തീരത്തിനു സമീപം യുഎസ് ആക്രമണത്തില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തിലായിരുന്നു ഇത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെയുള്ള രാഷ്ട്രത്തലവന്മാര്‍ കൂടിയ വേദിയിലായിരുന്നു മോദിയുടെ പരാമര്‍ശം. ഇന്ത്യ ലോകത്തിലെ പ്രധാന വ്യാപാര രാജ്യങ്ങളിലൊന്നായതിനാല്‍ ചരക്ക് ഗതാഗതത്തിന്റെ ഏറിയ പങ്കും സമുദ്രപാതകളെ ആശ്രയിച്ചാണ് നടക്കുന്നത്. അതിനാല്‍ തന്നെ ഇന്ത്യന്‍ മഹാസമുദ്രത്തിലോ മറ്റ് അന്താരാഷ്ട്ര കടല്‍പാതകളിലോ ഉണ്ടാകുന്ന അസ്ഥിരത രാജ്യത്തിന്റെ വ്യാപാര മേഖലയെ നേരിട്ട് ബാധിക്കുമെന്ന് മോദി പറഞ്ഞു. എണ്ണ, ഭക്ഷ്യവസ്തുക്കള്‍, വ്യാവസായിക ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ ആഗോള വിതരണ ശൃംഖലയില്‍ കടല്‍പാതകള്‍ നിര്‍ണായകമാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
ആഗോള സുരക്ഷ എന്നത് കരയിലോ അതിര്‍ത്തികളിലോ മാത്രം ഒതുങ്ങുന്ന വിഷയമല്ലെന്നും സമുദ്രസുരക്ഷയും അതിന്റെ പ്രധാന ഭാഗമാണെന്നും മോദി വ്യക്തമാക്കി. കടല്‍മേഖലയിലെ ഭീഷണികളെ നേരിടാന്‍ രാജ്യങ്ങള്‍ തമ്മിലുള്ള വിവര കൈമാറ്റവും സുരക്ഷാ സഹകരണവും കൂടുതല്‍ ശക്തമാക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വര്‍ധിച്ചുവരുന്ന സംഘര്‍ഷ സാഹചര്യങ്ങള്‍ക്കിടയില്‍ ഇന്ത്യ സമാധാനത്തിന്റെയും സ്ഥിരതയുടെയും പക്ഷത്താണെന്ന സന്ദേശവും പ്രധാനമന്ത്രി നല്‍കി. ഇന്ന് ഉച്ചതിരിഞ്ഞ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് ഉച്ചകോടിയിലെ പരാമര്‍ശമെന്നത് ശ്രദ്ധേയമാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിനു പുറമെ ഇന്ത്യ-അമേരിക്ക വ്യാപാര കരാര്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകും. 2025 ഫെബ്രുവരിയില്‍ വാഷിങ്ടണില്‍ നടന്ന ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. ഇതിനിടെ പല തവണ ടെലഫോണ്‍ സംഭാഷണം നടന്നെങ്കിലും നേരിട്ടുള്ള കൂടിക്കാഴ്ചയ്ക്ക പ്രത്യേക പ്രാധാന്യമുണ്ടെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.
അമേരിക്ക ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയ അധിക തീരുവകളെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനിന്നിരുന്നെങ്കിലും, സമീപകാല ചര്‍ച്ചകള്‍ പുരോഗതി കൈവരിച്ചതായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു. ജി7 ഉച്ചകോടിക്കിടെ അന്തിമ വ്യാപാര കരാര്‍ പ്രഖ്യാപിക്കപ്പെടാന്‍ സാധ്യത കുറവാണെങ്കിലും, കരാര്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സാങ്കേതിക ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടാന്‍ കൂടിക്കാഴ്ച വഴിയൊരുമെന്നാണ് അനുമാനം. ഇടക്കാല വ്യാപാര കരാറിന്റെ ഭാഗമായി ഇന്ത്യ പ്രത്യേക തീരുവ ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
