കൊല്ലത്ത് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

കൊല്ലം: പുതിയകാവ് ക്ഷേത്രത്തിൽ നിന്നും വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണമാല മോഷ്ടിച്ച കേസിൽ രണ്ട് പ്രതികളെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലെ ചിന്നസേലം സ്വദേശിയായ ശശികുമാർ (25), മഹാലക്ഷ്മി(60) എന്നിവരാണ് അറസ്റ്റിലായത്. 2026 ജൂൺ 21-ന് വൈകിട്ട് 7.30 മണിയോടെ ക്ഷേത്ര കോമ്പൗണ്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ ആദിദേവത വിഗ്രഹത്തിൽ ചാർത്തിയിരുന്ന ഏകദേശം 13 ഗ്രാം തൂക്കമുള്ള സ്വർണ്ണ ലോക്കറ്റോടുകൂടിയ സ്വർണ്ണമാല മോഷ്ടിച്ചെടുക്കുകയായിരുന്നു.
ക്ഷേത്രത്തിനുള്ളിൽ പ്രതികളെ സംശയാസ്പദമായി കാണാനിടയായതിനെ തുടർന്ന് ക്ഷേത്രത്തിലെ മാനേജരായ പനയം സ്വദേശി അനിൽകുമാർ വിവരം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു. മോഷ്ടിച്ചെടുത്ത സ്വർണ്ണവുമായി രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പോലീസിന്റെ പിടിയിലാവുകയായിരുന്നു. കൊല്ലം ഈസ്റ്റ് സബ്ബ് ഇൻസ്പെക്ടർ രഞ്ജുവിന്റെ നേതൃത്വത്തിൽ എസ്.ഐ ജോയ്, എ.എസ്.ഐ ഗിരീഷ്, എസ്.സി.പി.ഓ ആദർശ്, സി.പി.ഓ മാരായ ശ്യാം, അഖിൽരാജ്, ജസ്വിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്യ്തത്.
