വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലിരിക്കെ മരിച്ചത് ഏഴുവയസുകാരൻ ആർജവ്

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു. മലപ്പുറം പൂക്കോട്ടൂർ സ്വദേശിയായ വിദ്യാർഥി ആർജവാണ് മരിച്ചത്.ഈ മാസം 12നാണ് വിദ്യാർഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പനിയും വയറിളക്കത്തെയും തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചിരുന്നത്. മലപ്പുറം എയുപി സ്കൂൾ വിദ്യാർഥിയാണ്. ചികിത്സയിലുള്ള മറ്റ് മൂന്ന് കുട്ടികളുടെ നില ഗുരുതരമായി തുടരുകയാണ്. കോഴിക്കോട് കഴിഞ്ഞ ദിവസം രണ്ട് കുട്ടികൾക്ക് കൂടി ഷിഗല്ല സ്ഥിരീകരിച്ചിരുന്നു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുമ്പോഴും വീണ്ടും മരണം റിപ്പോർട്ട് ചെയ്യുന്നത് സംസ്ഥാനത്ത് വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.ഷിഗെല്ല ബാധിച്ച് ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ മരണമാണിത്.
അതിൽ മൂന്ന് മരണവും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചാണ്.അതേസമയം, വയനാട്ടിൽ പുതിയ ഷിഗെല്ല കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. രോഗം സ്ഥിരീകരിച്ച 16 കുട്ടികളുടെയും ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ 23 പേരാണ് ബത്തേരിയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്. രോഗലക്ഷണങ്ങൾ പ്രകടമാകുന്നവർ ഉടൻ ചികിത്സ തേടുകയും ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കുകയും വേണമെന്ന് ഡി.എം.ഒ നിർദേശിച്ചു.
