കാമുകനൊപ്പം ജീവിക്കണം: ഭര്‍ത്താവിന്റെ ഞരമ്പില്‍ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവച്ച് നഴ്‌സ്

0
KAMUKAN

തെലങ്കാന: കാമുകനൊപ്പം ജീവിക്കാന്‍ വേണ്ടി യുവതി ഭര്‍ത്താവിന്റെ ഞരമ്പിലൂടെ ടോയ്‌ലറ്റ് ക്ലീനര്‍ കുത്തിവെച്ച് കൊലപ്പെടുത്തി. തെലങ്കാനയിലെ നിസാമബാദിലാണ് സംഭവം. കാമുകന്റെയും മറ്റൊരു യുവാവിന്റെയും സഹായത്തോടെയാണ് കൊലപാതകമെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. കൊല്ലപ്പെട്ട പ്രശാന്ത് അടുത്തിടെയാണ് ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയതെന്ന് പൊലീസ് പറയുന്നു. ഭാര്യ സന്ധ്യയുടെ വിവാഹേതര ബന്ധത്തിന് ഭര്‍ത്താവ് തടസ്സമാണെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. സന്ധ്യയുടെ കാമുകനായ അനിലും വെങ്കട് സായി എന്ന യുവാവും ഗൂഢാലോചനയില്‍ പങ്കാളികളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.പ്രശാന്തിന്റെ അമ്മയ്ക്ക് തോന്നിയ സംശയത്തിലൂടെയാണ് അപകടമരണമായി മാറേണ്ടിയിരുന്ന ഈ സംഭവത്തിന് പിന്നിലെ ദുരൂഹത പുറത്തുവന്നത്. പ്രശാന്തിനെ അമിതമായി മദ്യപിപ്പിച്ച ശേഷമാണ് പ്രതികള്‍ കൊലപാതകശ്രമം നടത്തിയത്.

പ്രശാന്ത് പൂസായതോടെ അനിലും വെങ്കട്ടും ചേര്‍ന്ന് ഇയാളെ മര്‍ദ്ദിക്കുകയും വീടിന്റെ ടെറസില്‍നിന്ന് താഴേക്ക് തള്ളിയിടുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റെങ്കിലും പ്രതികള്‍ പ്രതീക്ഷിച്ചതുപോലെ പ്രശാന്ത് മരിച്ചില്ല. മദ്യപിച്ച് ബോധമില്ലാതെ പ്രശാന്ത് അബദ്ധത്തില്‍ കെട്ടിടത്തില്‍നിന്ന് വീണതാണ് എന്നാണ് പ്രതികള്‍ എല്ലാവരോടും പറഞ്ഞത്.പ്രശാന്ത് ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഘട്ടത്തിലാണ് പ്രതികള്‍ വീണ്ടും കൊലപാതകം ആസൂത്രണം ചെയ്തത്്. സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായി ജോലി ചെയ്യുന്ന സന്ധ്യ ഭര്‍ത്താവിന്റെ ഐവി ലൈനിലൂടെ ടോയ്ലറ്റ് ക്ലീനര്‍ കുത്തിവെക്കുകയായിരുന്നു. ഈ വിഷാംശമാണ് മരണത്തിന് കാരണമായത്.

മകന്റെ മരണത്തിലെ അസ്വാഭാവികതയില്‍ സംശയം തോന്നിയ പ്രശാന്തിന്റെ അമ്മ ജൂലൈ ഒന്നിന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകം വിവരം പുറത്തറിയുന്നത്. പ്രശാന്തിനെ കൊലപ്പെടുത്താനുള്ള ആദ്യ ശ്രമത്തില്‍ അയാളെ വീടിന്റെ ടെറസില്‍നിന്ന് തള്ളിയിടാന്‍ സഹായിച്ചതായി വെങ്കട്ട് സായ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സന്ധ്യ, അനില്‍, വെങ്കട്ട് സായ് എന്നിവരെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കേസുമായി ബന്ധപ്പെട്ട് ഫോറന്‍സിക് പരിശോധനകള്‍ നടക്കുകയാണെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *