ലഹരി നിർമ്മാണ കേന്ദ്രം കണ്ടെത്തി: 15,000 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളും യന്ത്രങ്ങളും പിടിച്ചെടുത്തു

കാസർഗോഡ്: ഓപ്പറേഷൻ തൂഫാന്റെ’ ഭാഗമായി കാസർഗോഡ് മേൽപറമ്പ പോലീസ് നടത്തിയ റെയ്ഡിൽ വൻ പുകയില ഉൽപ്പന്ന നിർമ്മാണ കേന്ദ്രം കണ്ടെത്തി. സംഭവസ്ഥലത്തു നിന്നും വിൽപ്പനയ്ക്കായി തയ്യറാക്കിവെച്ച 15,000 പാക്കറ്റ് നിരോധിച്ച പുകയില ഉൽപ്പന്നങ്ങളും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന യന്ത്രങ്ങളും പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ബാര ഗ്രാമത്തിലെ മയിലാട്ടിയിൽ ദേശീയപാതയോരത്ത് പ്രവർത്തിക്കുന്ന “QURAISHI, XPRESS” എന്ന ബോർഡ് വെച്ച വാടക കെട്ടിടത്തിലാണ് അനധികൃതമായി പുകയില ഉൽപ്പന്നങ്ങളുടെ നിർമ്മാണം നടന്നിരുന്നത്. ഈ കെട്ടിടത്തിൽ വൻതോതിൽ നിരോധിച്ച പുകയില ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നതായി മേൽപറമ്പ സബ് ഇൻസ്പെക്ടർ അഖിൽ ടി.ക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്.
കെട്ടിടത്തിനുള്ളിലെ രഹസ്യ മുറിയിൽ പാക്കിംഗ് മെഷീനുകൾ ഉപയോഗിച്ച് പുകയില ഉൽപ്പന്നങ്ങൾ ചെറിയ പാക്കറ്റുകളിലാക്കുന്ന ജോലികളിലായിരുന്നു അറസ്റ്റിലായവർ. പ്രതികൾ അനധികൃതമായി നിർമ്മിച്ച 15,000 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങളും, ഇവ നിർമ്മിക്കാനുപയോഗിക്കുന്ന പുകയില, മറ്റ് പാക്കിംഗ് സാമഗ്രികൾ, പാക്കിംഗ് മെഷീനുകൾ എന്നിവ കസ്റ്റയിൽ എടുത്തു .
മേൽപറമ്പ എസ് ഐ അഖിൽ ടി., ഷൈജു യു, സി.പി.ഒ.മാരായ സൂരജ് എം , പ്രദീപ് കെ എം , എ.എസ്.ഐ. (ഡ്രൈവർ) ജയപ്രകാശ് കെ എന്നിവരടങ്ങിയ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്. വരും ദിവസങ്ങളിലും കർശന പരിശോധന തുടരും.
