ഖത്തർ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും :12 ഇന്ത്യക്കാർക്ക് ജീവൻ നഷ്ടമായി

ദോഹ: ഖത്തറിലെ പ്രകൃതിവാതക കയറ്റുമതി കേന്ദ്രത്തിലെ സ്ഫോടനത്തിൽ മരിച്ചവരിൽ മലയാളിയും. കോഴിക്കോട് നാദാപുരം പുറമേരി സ്വദേശി കളരിയുള്ളതിൽ അർജുൻ (30) ആണ് മരിച്ചത്. റാസ് ലഫാൻ വ്യവസായ മേഖലയിൽ ഞായറാഴ്ച രാത്രിയോടെയാണ് വൻസ്ഫോടനം നടന്നത്. ഖത്തർ എനർജിയുടെ റാസ് ലഫാനിലെ ബർസാൻ പ്ലാന്റിലുണ്ടായ അപകടത്തിൽ 12 ഇന്ത്യക്കാരുൾപ്പെടെ 13 പേർ മരിക്കുകയും 66 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇറാന്റെ മിസൈൽ ആക്രമണത്തെത്തുടർന്ന് മാസങ്ങളായി ഉൽപ്പാദനം നിർത്തിവെച്ചിരുന്ന പ്ലാന്റിന്റെ പ്രവർത്തനം തൊഴിലാളികൾ പുനരാരംഭിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. മാർച്ചിലുണ്ടായ മിസൈൽ ആക്രമണത്തിൽ പ്ലാന്റിന് വലിയ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സാങ്കേതിക തകരാറാണ് സ്ഫോടനത്തിന് പ്രാഥമിക കാരണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്.
അറ്റകുറ്റപ്പണികൾക്കായി കഴിഞ്ഞ വർഷം ഡിസംബർ മുതൽ അടച്ചിട്ടിരുന്ന പ്ലാന്റ് അപകടം നടക്കുന്നതിന് രണ്ടു ദിവസം മുൻപാണ് പ്രവർത്തനം പുനരാരംഭിച്ചത്. സിവിൽ ഡിഫൻസ് വിഭാഗത്തിന്റെ സഹായത്തോടെ എമർജൻസി റെസ്പോൺസ് ടീം ഉടൻ തന്നെ തീ നിയന്ത്രണവിധേയമാക്കുകയും പൂർണമായി അണയ്ക്കുകയും ചെയ്തു. അപകടത്തിൽ ദോഹയിലെ ഇന്ത്യൻ എംബസി ആഴത്തിലുള്ള ആശങ്ക രേഖപ്പെടുത്തുകയും ഖത്തർ സർക്കാരിനും ജനങ്ങൾക്കും ഒപ്പം ഇന്ത്യൻ സമൂഹത്തിന്റെ ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും സഹായങ്ങൾക്കുമായി എംബസി പ്രത്യേക ഹെൽപ്പ് ലൈൻ നമ്പറുകളും (+974 5564 7502, +974 5538 4683) ഇമെയിൽ വിലാസവും (cons.doha@mea.gov.in) ലഭ്യമാക്കിയിട്ടുണ്ട്.
