സര്‍ക്കാര്‍ ബോട്ടിലെ സ്ത്രീകള്‍ക്ക് നോ ഗ്യാരന്റി

0
BOAT

ആലപ്പുഴ: അന്യസംസ്ഥാനക്കാരായ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര പ്രയോജനപ്പെടുത്താമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പക്ഷേ ഈ മഹാമനസ്‌കത സര്‍ക്കാര്‍ ബോട്ടില്‍ യാത്ര ചെയ്യുന്ന നാട്ടുകാരായ സ്ത്രീകളോടില്ല. ഇവരില്‍ നല്ലൊരു പങ്ക് സ്ത്രീകള്‍ നെല്‍കൃഷി, കയറു പിരിക്കല്‍, കക്ക വാരല്‍ മുതലായ തൊഴിലുകളില്‍ ഏര്‍പെടുന്നവരാണ്. തുണിക്കട പോലെയുള്ള സ്ഥാപനങ്ങളിലെ സെയില്‍സ് വുമന്‍മാരും, വിദ്യാര്‍ഥിനികളും യാത്രക്കാരായുണ്ട്. പക്ഷേ ഇവര്‍ക്കാര്‍ക്കും ഇന്ദിരാ ഗ്യാരന്റിയുടെ പ്രയോജനം ലഭിക്കില്ല

ആലപ്പുഴയിലെ കുട്ടനാട് പോലെ റോഡ് യാത്രാ സൗകര്യമില്ലാത്ത വിവിധ ജില്ലകളിലെ നൂറ് കണക്കിന് സ്ത്രീകളാണ് സംസ്ഥാന സര്‍ക്കാരിന്റെ വാട്ടര്‍ ട്രാന്‍സ്പോര്‍ട് സര്‍വീസുകളെ ആശ്രയിക്കുന്നത്.  വെള്ളത്താല്‍ ചുറ്റപ്പെട്ട ഗ്രാമങ്ങളില്‍ കഴിയുന്ന ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് ബസ് യാത്ര എളുപ്പമാര്‍ഗമല്ല. ബോട്ടുകളാണ് അവരുടെ പൊതുഗതാഗതവും റോഡും, പലപ്പോഴും പുറംലോകവുമായുള്ള അവരുടെ ഏക ബന്ധവും. കെഎസ്ആര്‍ടിസി ബസുകളിലെ സൗജന്യ യാത്ര സൗകര്യം സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന ബോട്ട് സര്‍വീസുകളിലേക്കും വ്യാപിപ്പിക്കണമെന്ന ആവശ്യം ആലപ്പുഴ, കൊല്ലം, എറണാകുളം, കണ്ണൂര്‍, കാസര്‍ഗോഡ് തുടങ്ങിയ ജലാശയങ്ങളും ജലഗതാഗതവും ഉള്ള മേഖലകളില്‍ നിന്ന് ഉയരുന്നുണ്ട്.

ഒരു ദ്വീപിലെ ഗ്രാമമെന്ന് വിശേഷിപ്പിക്കാവുന്ന കുട്ടമംഗലത്ത് ബോട്ടുകള്‍ മാത്രമാണ് ഗതാഗത മാര്‍ഗം. കണ്ടങ്കരി, തായങ്കരി, ആയിരവേലി, ചെന്നംകരി, സി ബ്ലോക്ക്, അരുവന്‍കാവ്, കുപ്പപ്പുറം എന്നിവിടങ്ങളിലും സമാനമായ അവസ്ഥയാണ്. ഇവിടെയുള്ള താമസക്കാര്‍ക്ക് ഒരു ബസില്‍ കയറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതിന് മുന്‍പ് തന്നെ ജലാശയങ്ങള്‍ മുറിച്ചുകടക്കേണ്ടതുണ്ട്. മുന്‍ കുട്ടമംഗലം മെമ്പര്‍ കവിത സാബു പറയുന്നത് ഈ പ്രശ്‌നം ഒരു ഗ്രാമത്തില്‍ മാത്രം ഒതുങ്ങുന്നതല്ല എന്നാണ്. കുട്ടനാടിന്റെ പല ഭാഗങ്ങളിലും സ്ഥിതി ഇതുതന്നെയാണ്. വളരെ കുറഞ്ഞ ശമ്പളമുള്ള സ്ത്രീകള്‍ തങ്ങളുടെ സമ്പാദ്യത്തിന്റെ വലിയൊരു പങ്ക് യാത്രക്കായി ചെലവഴിക്കുന്നു. യാത്രാച്ചെലവില്‍ എന്തെങ്കിലും ഇളവ് ലഭിച്ചാല്‍ അത് കുടുംബങ്ങള്‍ക്ക് നേരിട്ട് പ്രയോജനം ചെയ്യും ഈ ആവശ്യം ആലപ്പുഴയില്‍ മാത്രം ഒതുങ്ങുന്നതല്ല. കേരളത്തിലുടനീളം, ജലപാതകളെ ആശ്രയിച്ചു കഴിയുന്ന ജനവിഭാഗങ്ങള്‍ക്ക്  ബോട്ട് സര്‍വീസുകളാണ് ആശ്രയം. ജലഗതാഗത വകുപ്പ് കണ്ണൂരില്‍ 52, കാസര്‍കോട് 11, കൊല്ലത്ത് 84, എറണാകുളത്ത് 193, ആലപ്പുഴയിലും കോട്ടയത്തും 300-ലധികം സര്‍വീസുകള്‍ നടത്തുന്നുണ്ട്.

ബോട്ട് ചാര്‍ജ്ജുകളുടെ ആഘാതം ജോലിക്ക് പോകുന്ന സ്ത്രീകളില്‍ മാത്രം ഒതുങ്ങുന്നില്ലെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നു. വെള്ളത്താല്‍ ചുറ്റപ്പെട്ട പല ഗ്രാമങ്ങളിലും കുട്ടികള്‍ സ്‌കൂളുകളിലും കോളജുകളിലും എത്തുന്നതിനായി ദിവസേനയുള്ള ബോട്ട് യാത്രകളെയാണ് ആശ്രയിക്കുന്നത്. അതുപോലെ രോഗികള്‍, മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍ എന്നിവര്‍ ആശുപത്രികളില്‍ എത്തുന്നതിനായി ഈ സര്‍വീസുകളെ ആശ്രയിക്കുന്നു. സര്‍ക്കാര്‍ ഓഫീസുകള്‍, ബാങ്കുകള്‍, മാര്‍ക്കറ്റുകള്‍, മറ്റ് അത്യാവശ്യ സേവങ്ങള്‍ക്കു എത്തുന്നതിനുമുള്ള പ്രാഥമിക മാര്‍ഗ്ഗം ബോട്ടുകള്‍ തന്നെയാണ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *