സലിം കുമാർ ട്രോളർമാരുടെ കുലപതി

ബിജു വിദ്യാധരൻ
എണ്ണിയാൽ തീരത്തത്ര കോമഡി നമ്പറുകൾ അദ്ദേഹം സിനിമയിൽ പറഞ്ഞിട്ടുണ്ട്. അവ എന്നും മലയാളിയുടെ ദൈന്യംദിന ജീവിതത്തിലുണ്ട്. സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾ വരാൻ തുടങ്ങിയ കാലം. ഏത് ആശയത്തിനും പറ്റിയ ഒരുമുഖം എന്ന പോലെയാണ് സലിം കുമാർ കഥാപാത്രങ്ങൾ ട്രോൾ സൃഷ്ടാക്കൾക്ക് മുന്നിലെത്തിയത്. മണവാളനും പ്യാരിയും ഓമനക്കുട്ടനും അൽ കമലാസനനും പ്രത്യക്ഷപ്പെടാത്ത ട്രോളുകൾ കുറവ്. മായാവിയിലെ “ഇതൊക്കെ എന്ത് ?”, വൺ മാൻ ഷോയിലെ “അഥവാ ബിരിയാണി കിട്ടിയാലോ”, മീശമാധവനിലെ “നന്ദി മാത്രമേ ഉള്ളുവല്ലേ”? പോലുള്ള സംഭാഷണങ്ങൾ നിത്യജീവിതത്തലും ആളുകൾ പറയാൻ തുടങ്ങി. പതിയെ ട്രോൾ എന്ന് കേൾക്കുമ്പോളേ സലിം കുമാറിന്റെ മുഖം മനസിൽ വരുന്ന അവസ്ഥയുമായി.അദ്ദേഹം അവതരിപ്പിച്ച കണ്ണൻ സ്രാങ്കും അഡ്വക്കേറ്റ് മുകുന്ദനുണ്ണിയും മായാണ്ടിയും പ്യാരിയും മണവാളനും ഡാൻസ് മാസ്റ്റർ വിക്രവും മനോഹരൻ മംഗളോദയവും വടിവാൾ പാഞ്ചിയും നക്സലേറ്റ് ചന്ദ്രനുമൊക്കെ ട്രോളന്മാരുടെ പ്രധാന കഥാപാത്രങ്ങളായി ഇപ്പോഴും വിലസുന്നുണ്ട്.അതോടൊപ്പം തന്നെ സവാള ഗിരിഗിരിഗിരിയും അച്ഛനാണത്രേ അച്ഛനുമൊക്കെയുള്ള കിടിലൻ ഡയലോഗുകളും മലയാളിയുടെ സംസാരത്തിൻറെ ഭാഗം തന്നെയായി മാറി കഴിഞ്ഞിട്ടുണ്ട്. നിരവധി ഡയലോഗുകൾ ഇത്തരത്തിൽ മലയാളികളുടെ വാമൊഴിയായി മാറിയിട്ടുണ്ട്. അങ്ങ് ദുഫായിൽ ഷേക്കിൻറെ ഇടം കൈ ആയിരുന്നു ഞാൻ, അയാം ദി സോറി അളിയാ അയാം ദി സോറി, അയ്യോ ചിരിക്കല്ലേ ചിരിക്കല്ലേ ഇതടിച്ചിട്ടു ചിരിക്കല്ലേ, ചിരി തൊടങ്ങിയാ പിന്നെ നിർത്താൻ പറ്റൂല, ഇത്രയും ഫേമസ് ആയ എന്നെ നിനക്ക് മനസിലായില്ല അല്ലേടാ ജാഡ തെണ്ടി, ഇനിയെങ്ങാനും ശരിക്കും ബിരിയാണി കൊടുക്കണുണ്ടെങ്കിലാ, എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ, ഈശ്വരാ ഇവിടെ ആരുമില്ലേ ഇതൊന്നു പറഞ്ഞ് ചിരിക്കാൻ, എൻറെ മാതൃഭൂമി വരെ നനഞ്ഞു പോയല്ലോടോ, ഒന്നാം ക്ലാസുമുതൽ കഞ്ചാവ് വലിച്ചേങ്കിൽ ചളപളാന്ന് ഇപ്പോ ഇംഗ്ലീഷ് പറയാർന്ന്, ആസ് ലോങ്ങ് ആസ് ദി റീസൺ ഈസ് പോസ്സിബ്ലെ, നന്ദി മാത്രേ ഉള്ളൂല്ലേ, ഡോണ്ടുഡോണ്ടൂ, നിൻറെ വിഷമം പറയെടാ ഞങ്ങളൊന്നു സന്തോഷിക്കട്ടെ തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ഡയലോഗുകൾ മലയാള ഭാഷയ്ക്ക് അദ്ദേഹം സംഭാവന ചെയ്തിട്ടുണ്ട്
