ഒരാഴ്ചയ്ക്കുള്ളിൽ നാടുകടത്തിയത് 13,000 പേരെ

ജിദ്ദ: സൗദി അറേബ്യയിൽ താമസ, തൊഴിൽ, അതിർത്തി സംബന്ധമായ നിയമലംഘനങ്ങൾ നടത്തിയ 18,877 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ഒരാഴ്ചയ്ക്കിടെ രാജ്യവ്യാപകമായി നടത്തിയ പരിശോധനാ കാമ്പയിനിലാണ് നിയമം ലംഘച്ചവരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതും.സുരക്ഷാ സേനയും ബന്ധപ്പെട്ട സർക്കാർ ഏജൻസികളും ഉൾപ്പെട്ട സംയുക്ത ഓപ്പറേഷനുകളുടെ ഭാഗമായി ഡിസംബർ 18 നും ഡിസംബർ 24 നും ഇടയിലാണ് നിയമലംഘകരെ കണ്ടെത്തിയതും അറസ്റ്റ് ചെയ്തതുമെന്ന് സൗദി അറേബ്യൻ പത്രമായ ഒകാസ റിപ്പോർട്ട് ചെയ്തു.
അറസ്റ്റ് ചെയ്യപ്പെട്ടവരിൽ 11,991 പേർ റസിഡൻസി നിയമങ്ങൾ ലംഘിച്ചതായും 3,808 പേർ അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചതായും 3,078 പേർ തൊഴിൽ നിയമങ്ങൾ ലംഘിച്ചതായും സൗദി ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട രേഖകളിൽ വിശദീകരിക്കുന്നു. ഇതിൽ 13,241 പേരെ ഇതിനകം നാടുകടത്തിയതായും സൗദി അധികൃതർ അറിയിച്ചു.നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 1,312 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി, ഇതിൽ 55 ശതമാനം എത്യോപ്യൻ പൗരന്മാരും 44 ശതമാനം യെമൻ പൗരന്മാരുമാണ്. ബാക്കി ഒരു ശതമാനം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു. സൗദി അറേബ്യയിൽ നിന്ന് നിയമവിരുദ്ധമായി പോകാൻ ശ്രമിക്കുന്നതിനിടെ 46 പേർ കൂടി അറസ്റ്റിലായി.
നിയമവിരുദ്ധമായ താമസത്തിനും സഞ്ചാരത്തിനും സാധ്യതയുള്ളതായി അധികൃതർ പറയുന്ന പ്രവർത്തനങ്ങളിൽ നിയമം ലംഘിച്ച് രാജ്യത്ത് എത്തിയവരെ മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുക, നിയമവിധേയമായി അല്ലാതെ എത്തിയവർക്ക് അഭയം നൽകുക അല്ലെങ്കിൽ അവരെ കൊണ്ട് ജോലി ചെയ്യിക്കുക എന്നീ കുറ്റങ്ങൾ ചുമത്തി 14 വ്യക്തികളെ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തതായും മന്ത്രാലയം അറിയിച്ചു. നിലവിൽ, 27,259 പുരുഷന്മാരും 1,678 സ്ത്രീകളും ഉൾപ്പെടെ 28,937 പ്രവാസികൾ എൻഫോഴ്സ്മെന്റ് നടപടികൾക്ക് മുന്നോടിയായുള്ള നിയമ നടപടികൾക്ക് വിധേയരായിട്ടുണ്ടെന്ന് മന്ത്രാലയം വിശദീകരിച്ചു.
