ആക്രമണം കടുപ്പിച്ച് റഷ്യ : ഒറ്റ രാത്രിയിൽ വിക്ഷേപിച്ചത് 653 ഡ്രോണുകളും 51 മിസൈലുകളും
അമേരിക്കയുമായി ചർച്ച നടക്കുന്നതിനിടെ കീവിന് നേരെ രൂക്ഷമായ വ്യോമക്രമണം നടത്തി റഷ്യ. സമാധാന ശ്രമത്തിനായി യുക്രൈൻ അമേരിക്ക ചർച്ച ഫ്ലോറിഡയിൽ പുരോഗമിക്കുന്നതിനിടെയാണ് റഷ്യ കനത്ത ആക്രമണം നടത്തിയത്. 653 ഡ്രോണുകളും 51 മിസൈലുകളുമാണ് ഒറ്റ രാത്രിയിൽ റഷ്യ കീവിന് നേരെ പ്രയോഗിച്ചത്. കീവിന് തെക്ക് പടിഞ്ഞാറുള്ള ഫാസ്റ്റീവ് നഗരത്തിൽ സാരമായ നാശനഷ്ടം ആക്രമണത്തിൽ ഉണ്ടായതായാണ് അന്തർ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സൈനിക, വ്യാവസായിക മേഖലകളും തുറമുഖലും ഊർജ്ജോത്പാദന കേന്ദ്രങ്ങളും പ്രമുഖ കെട്ടിടങ്ങളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റഷ്യ പ്രതികരിക്കുന്നത്. ആക്രമണത്തെ ശക്തമായി അപലപിച്ച ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ തിങ്കളാഴ്ച ലണ്ടനിലേക്ക് പോവുമെന്നും യുക്രൈൻ, ബ്രിട്ടൻ, ജർമനി അടക്കമുള്ള രാജ്യങ്ങളെ ഉപയോഗച്ച് മോസ്കോയ്ക്ക് എതിരായി സമ്മർദ്ദം ശക്തമാക്കുന്നുവെന്നാണ് വിശദമാക്കുന്നത്.
സമാധാനത്തിലേക്ക് എത്താൻ റഷ്യയ്ക്ക് മേൽ ഇനിയും ശക്തമായ സമ്മർദ്ദം വേണമെന്നാണ് മക്രോൺ എക്സിലെ കുറിപ്പിൽ വിശദമാക്കിയത്. ഏതാനും ആഴ്ചകളായി യുക്രൈന്റെ ഊർജ്ജോത്പാദന മേഖലയ്ക്കെതിരെ മോസ്കോ ആക്രമണം ശക്തമാക്കിയിരുന്നു. എട്ട് മേഖലകളിൽ റഷ്യൻ ആക്രമണത്തേ തുടർന്ന് വൈദ്യുതി ബന്ധം നഷ്ടമായ അവസ്ഥയുണ്ടായതെന്നാണ് യുക്രൈൻ അധികൃതർ വിശദമാക്കുന്നത്. ഫാസ്റ്റിവിലെ റെയിൽവേ ഹബ് ലക്ഷ്യമാക്കി നടത്തിയ ആക്രമണത്തിൽ പ്രധാന സ്റ്റേഷൻ കെട്ടിടം തകർന്നിട്ടുണ്ട്. യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് റഷ്യ വിശദമാക്കിയത്.
